
‘ 7 മാസം ബിജെപിക്ക് തരൂ, യഥാർഥ വികസനം നിലമ്പൂരിൽ കൊണ്ടുവരും, ഇല്ലെങ്കിൽ ഞങ്ങളെ പുറത്താക്കാം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ രാജീവ് ചന്ദ്രശേഖറിന്റെ പോക്കറ്റിൽ എപ്പോഴും ഒരു പെൻസിലും പേനയുമുണ്ടാകും. പതിഞ്ഞു വരയ്ക്കാനും തെളിച്ചു വരയ്ക്കാനും. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കുന്നു.
ആദ്യമൊന്നു പിന്നോട്ടു നിന്നെങ്കിലും അപ്രതീക്ഷിതമായ സ്ഥാനാർഥി പ്രഖ്യാപനവും തുടർന്നുള്ള പ്രചാരണവുമായി ബിജെപിയും നിലമ്പൂരിന്റെ മണ്ണിൽ ചുവടുറപ്പിച്ചതോടെ തിരഞ്ഞെടുപ്പു ചിത്രം വ്യക്തമായി. രാഷ്ട്രീയ പാരമ്പര്യത്തിനും അവകാശവാദങ്ങൾക്കുമപ്പുറം, വികസിത നിലമ്പൂർ എന്ന വിത്തുപാകി വേരുറപ്പിക്കുകയാണു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ ലക്ഷ്യം. മണ്ഡലത്തിലെ ബിജെപിയുടെ പ്രതീക്ഷകളും നിലപാടുകളും വ്യക്തമാക്കുകയാണു രാജീവ് ചന്ദ്രശേഖർ.
∙ പാർട്ടിയുടെ അധ്യക്ഷന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ?
സംസ്ഥാനത്തെ ഭരണ–പ്രതിപക്ഷ മുന്നണികൾ ചേരിതിരിഞ്ഞു വാദപ്രതിവാദങ്ങൾ ഉന്നയിക്കുന്നു. എൽഡിഎഫിന്റെ ഭാഗമായി കഴിഞ്ഞ 9 വർഷം നിലമ്പൂരിനെ പ്രതിനിധീകരിച്ച ഭരണപക്ഷ എംഎൽഎ രാജിവച്ച ഒഴിവിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇവിടെ വികസനമുണ്ടായിട്ടില്ലെന്നും പറഞ്ഞു ജനങ്ങളുടെ വോട്ട് തേടുകയാണ് എൽഡിഎഫ്. പതിറ്റാണ്ടുകൾ കൈവശമിരുന്ന മണ്ഡലത്തിൽ വികസനമില്ലെന്നു യുഡിഎഫും. ഈ വൈരുധ്യമാണു ജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടാൻ ആഗ്രഹിക്കുന്നത്. ഇനിയുള്ള 7 മാസം ജനങ്ങൾ ബിജെപിക്ക് അവസരം നൽകിയാൽ യഥാർഥ വികസനം നിലമ്പൂരിൽ പ്രായോഗികമാക്കി കാണിക്കും. ഇല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കു ഞങ്ങളെ പുറത്താക്കാം.
∙ സ്ഥാനാർഥി നിർണയം വൈകിയതു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലാത്തതു കൊണ്ടാണോ?
എൽഡിഎഫ് എംഎൽഎയുടെ രാജിയെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. മുൻപ് ഇവിടെയുണ്ടായ തിരഞ്ഞെടുപ്പുകളിൽ എൻഡിഎക്കു വേണ്ടി മത്സരിച്ചതു ബിഡിജെഎസ് സ്ഥാനാർഥിയായിരുന്നു. ഇത്തവണയും സ്ഥാനാർഥി തീരുമാനം എൻഡിഎ മുന്നണിയുടേതാണ്. ബിഡിജെഎസ് മത്സരിക്കാൻ താൽപര്യമില്ല എന്നറിയിച്ചതുകൊണ്ടാണു ബിജെപി സ്ഥാനാർഥിയെ തീരുമാനിച്ചത്. മോഹൻ ജോർജ് തിരഞ്ഞെടുപ്പിനു മുൻപും പാർട്ടിയുമായി ബന്ധപ്പെട്ടു നിന്നിരുന്നു. മണ്ഡലത്തിൽനിന്നുള്ള ജനകീയനായ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുകയായിരുന്നു.
∙ പ്രചാരണത്തിൽ മറ്റു മുന്നണികൾക്കൊപ്പം എത്തുന്നില്ല എന്നൊരു പറച്ചിലുണ്ടല്ലോ മണ്ഡലത്തിൽ?
മറ്റു മുന്നണികളെപ്പോലെ ഗ്ലാമറസ് പ്രചാരണമല്ല, ജനങ്ങളെ വീടുകളിലെത്തി കണ്ട്, വികസിത നിലമ്പൂരിനായി വോട്ട് ഉറപ്പാക്കുകയാണു ലക്ഷ്യം. ബിജെപിക്ക് അവസരം ലഭിച്ചാൽ നിലമ്പൂർ– ഗൂഡല്ലൂർ ദേശീയപാത, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാത, ജില്ലാ ആശുപത്രി എന്നിവയുടെ വികസനമാണ് പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ ഉറപ്പു നൽകുന്നത്.
∙ സ്ഥാനാർഥി നിർണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ തിരിച്ചടിയാകുമോ?
മോഹൻ ജോർജ്, ബിഡിജെഎസ് ഉൾപ്പെടുന്ന എൻഡിഎ മുന്നണി കൂട്ടായി തീരുമാനിച്ച സ്ഥാനാർഥിയാണ്. അതിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. പ്രചാരണം ഏകോപിപ്പിക്കുന്നത് ഒറ്റക്കെട്ടായി തന്നെ. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിട്ടുണ്ട്. ഹിന്ദുമഹാസഭ ഉന്നയിച്ച ആരോപണങ്ങളും അവരുടെ നിലപാടും മുന്നണിയെ ബാധിക്കില്ല.
∙ വികസനത്തിൽനിന്നു മാറി വർഗീയതയിലേക്കു ചർച്ചകൾ മാറുന്നത് ദോഷം ചെയ്യില്ലേ?
വർഗീയ ശക്തികളുടെ പിന്തുണ സ്വീകരിച്ചത് യുഡിഎഫും എൽഡിഎഫുമാണ്. വർഗീയത ചർച്ചയാക്കാനല്ല താൽപര്യം. ‘പെളിറ്റിക്സ് ഓഫ് പെർഫോമൻസ്’ ആണ് ഈ തിരഞ്ഞെടുപ്പിലും ഇനിയങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിലും ലക്ഷ്യമിടുന്നത്. ബിജെപി സർക്കാർ രാജ്യത്തു നടപ്പിലാക്കുന്ന വികസനം കേരളത്തിലും ലഭിക്കണം. അതിനുള്ള ശ്രമങ്ങളാണു പ്രധാനം. ബിജെപി വർഗീയ പാർട്ടിയാണെന്നുള്ള വാദം ജനങ്ങൾ തള്ളിക്കളയും.
∙ വെള്ളാപ്പള്ളിയുടെ പരാമർശം തിരിച്ചടിയാകുമോ?
അദ്ദേഹം പറഞ്ഞത് ഒബിസി സംവരണത്തിന്റെ ആനുകൂല്യം എല്ലാവർക്കും ലഭിക്കണമെന്നാണ്. അതിൽ മറ്റു വ്യാഖ്യാനങ്ങൾ ചേർക്കുന്നത് സ്വാർഥ താൽപര്യമുള്ളവരാണ്. ജനങ്ങൾ സത്യം മനസ്സിലാക്കും.