
ന്യൂഡൽഹി ∙ അഹമ്മദാബാദിലെ എയർഇന്ത്യ ഡ്രീംലൈനർ അപകടത്തിന്റെ ഇൻഷുറൻസ് ക്ലെയിം രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിവിധ ഇനങ്ങളിലായി 211 മില്യൻ മുതൽ 280 മില്യൻ ഡോളർ വരെ (2,400 കോടി രൂപ) തുക ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. വിമാനത്തിന്റെ ഹൾ (ഫ്യുസലേജ്), സ്പെയർ പാർട്സ്, യാത്രക്കാർ, ചരക്ക്, അപകടത്തിൽപെട്ട മറ്റുള്ളവർ എന്നിങ്ങനെ വിവിധ ഗണങ്ങളിലായാണ് ഇൻഷുറൻസ് ക്ലെയിം നടക്കുക.
∙ വിമാനം പൂർണമായും കത്തിനശിച്ചതിനാലാണ് ഹൾ, സ്പെയർ പാർട്സ് എന്നിവയുടെ ഇൻഷുറൻസ് തുക നൽകേണ്ടത്.
∙ കൊല്ലപ്പെട്ട യാത്രക്കാരുടെയും ജീവനക്കാരുടെയും പേരിൽ ലയബിലിറ്റി ഇൻഷുറൻസ് നൽകണം.
∙ മോൺട്രിയൽ ധാരണ (1999) പ്രകാരം സ്പെഷൽ ഡ്രോയിങ് റൈറ്റ്സ് (എസ്ഡിആർ) അടിസ്ഥാനമാക്കിയാണ് കൊല്ലപ്പെട്ട യാത്രക്കാരുടെ കുടുംബങ്ങൾക്കുള്ള തുക നിശ്ചയിക്കുക. ഇത് ഓരോ വ്യക്തിയുടെയും പേരിൽ 1.8 കോടി രൂപ വരെയാവാം. ഈയിനത്തിൽ മാത്രം യാത്രക്കാരുടെ കുടുംബങ്ങൾക്ക് മൊത്തം 435 കോടിയോളം നൽകേണ്ടി വരും.
∙ യാത്ര ചെയ്ത ആളുടെ ജോലി, ശമ്പളം, പ്രായം, സ്ഥാനക്കയറ്റ സാധ്യതകൾ തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താൽ തുക വീണ്ടും ഉയരും. 2010ൽ മംഗളൂരു വിമാനാപകടത്തിൽ മരിച്ച ഒരു യാത്രക്കാരന്റെ കുടുംബം കോടതിയെ സമീപിച്ചപ്പോൾ മേൽപ്പറഞ്ഞ ഘടകങ്ങൾകൂടി പരിഗണിച്ച് ഏഴു കോടി രൂപയിലധികം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു.
∙ പൈലറ്റുമാർ, ക്രൂ എന്നിവർക്കുള്ള ഇൻഷുറൻസ് തുക എയർഇന്ത്യയുടെ തൊഴിലാളി നയങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകമായാണ് കണക്കാക്കുക.
∙ ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർഥികളുൾപ്പെടെ അപകടത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർക്ക് തേഡ് പാർട്ടി ഇൻഷുറൻസ് തുക ലഭിക്കും.
∙ അപകടത്തിൽപ്പെട്ട ഡ്രീംലൈനർ ഏകദേശം 115 മില്യൻ ഡോളറിനാണ് (960 കോടി രൂപ) ഇൻഷുർ ചെയ്തിരിക്കുന്നത്. എയർഇന്ത്യ ഡ്രീംലൈനറിന്റെ പ്രധാന ഇൻഷുറൻസ് കമ്പനി ടാറ്റ എഐജിയാണ്. ടാറ്റയ്ക്ക് 40 ശതമാനം പങ്കാളിത്തമുള്ള സ്ഥാപനമാണിത്.
∙ വൻ തുകയുടെ പോളിസിയായതിനാൽ, തങ്ങളുടെ ബാധ്യതയെ ടാറ്റ എഐജി, വിദേശ കമ്പനികളിൽ റീ ഇൻഷുർ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ബാധ്യതയും ടാറ്റ എഐജി മാത്രമായി വഹിക്കേണ്ടി വരില്ല.
∙ യാത്രക്കാർ വ്യക്തിപരമായി എടുത്ത പോളിസികൾ, മെഡിക്കൽ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, ടിക്കറ്റ് ബുക്കിങ് സമയത്ത് എടുത്ത പോളിസികൾ തുടങ്ങിയവയും ക്ലെയിം ചെയ്യപ്പെടാം.
കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ, 25 ലക്ഷം രൂപ അടിയന്തര സഹായമായി കൈമാറുമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിച്ചു നൽകുമെന്നും ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: