
കരമന– കളിയിക്കാവിള പാതയിൽ പരിഷ്കാരങ്ങൾ പഴങ്കഥയായി; ഗതാഗതക്കുരുക്ക് തിരിച്ചെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലരാമപുരം∙ കരമന– കളിയിക്കാവിള പാതയിൽ ബാലരാമപുരം കൊടിനട മുതൽ വഴിമുക്കു വരെ റോഡ് വികസനം നടക്കുന്ന സ്ഥലത്ത് നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി നടപ്പാക്കിയ പരിഷ്കാരങ്ങൾ പാളി. ഇതോടെ ബാലരാമപുരത്ത് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കും അപകടാവസ്ഥയും വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. മുൻ ഡിവൈഎസ്പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ബാലരാമപുരത്തെ വ്യാപാരികളെയും വിവിധ ജാതി–മത–രാഷ്ട്രീയ സംഘടനാ പ്രതിനിധികളെയും മറ്റും വിളിച്ചുചേർത്ത് ചർച്ച ചെയ്ത് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് തകിടം മറിഞ്ഞത്.
നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകൾ നിലവിലെ സ്റ്റോപ്പിൽ നിന്ന് 100 മീറ്റർ താഴേക്ക് മാറ്റാനും അപകടവും ഗതാഗതക്കുരുക്കും രൂക്ഷമായ കൊടിനടയിൽ പൊലീസിനെ നിയോഗിക്കാനും മുടവൂർപാറയിൽ വാഹനങ്ങളുടെ അമിത വേഗം പരിശോധിക്കാൻ ഇന്റർസെപ്റ്റർ വാഹനം പ്രയോജനപ്പെടുത്താനും ബാലരാമപുരം ജംക്ഷനിൽ പിങ്ക് പൊലീസിനെ നിയോഗിക്കാനും പൊലീസ് കൺട്രോൾ റൂം വാഹനം ബാലരാമപുരത്ത് നിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു.
ഈ പരിഷ്കാരങ്ങളെല്ലാം പഴയപടിയായി. മുടവൂർപാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് 3 യുവാക്കൾ മരിച്ച സംഭവത്തെ തുടർന്നാണ് ഡിവൈഎസ്പി യോഗം വിളിച്ച് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസ് നിർത്തുന്നത് ജനവാസ കേന്ദ്രമായ എംസി സ്ട്രീറ്റിനു മുന്നിലാണ്. ഇവിടെയാണ് കെഎസ്ഇബി ഓഫിസ് പ്രവർത്തിക്കുന്നത്.അത്യാവശ്യ ഘട്ടങ്ങളിൽ ഇവർക്ക് പ്രധാന റോഡിലേക്ക് ഇറങ്ങണമെങ്കിൽ വാഹനങ്ങളുടെ നീണ്ടനിര മാറുന്നതുവരെ കാത്തുകിടക്കേണ്ട ഗതികേടിലാണ്. ഇവിടെ നിയോഗിച്ചിരുന്ന പൊലീസിനെ പിൻവലിച്ചതോടെ വാഹനങ്ങൾ നിർത്തുന്നത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നു നാട്ടുകാർ പറയുന്നു.
അതുപോലെ റോഡ് വികസനത്തിനായി പലയിടത്തും കെട്ടിടങ്ങൾ പൊളിക്കുന്നുണ്ട്. ഇതിന് സമീപത്താണ് വിദ്യാർഥികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനവും പാലിക്കാതെയാണ് ഇതെന്ന് പരാതിയുണ്ട്. പുതിയ ഡിവൈഎസ്പി ഇക്കാര്യത്തിൽ ഇടപെടണം എന്നാണ് നാട്ടുകാരുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ആവശ്യം.