
പന്നിയങ്കര ടോൾ: കലക്ടറേറ്റ് ചർച്ചയിലെ തീരുമാനം നടപ്പിലാക്കാതെ ടോൾ കമ്പനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യം അനുവദിക്കുന്നതായി കലക്ടറേറ്റിൽ നടന്ന ചർച്ചയുടെ തീരുമാനം അംഗീകരിക്കാതെ ടോൾ കമ്പനി. പ്രദേശത്തെ സ്കൂൾ വാഹനങ്ങൾക്ക് സൗജന്യ യാത്ര തുടരുമെന്നും പ്രദേശവാസികൾക്ക് സൗജന്യ യാത്രയ്ക്കുള്ള അപേക്ഷ ഈ മാസം 30 വരെ സ്വീകരിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത ജന പ്രതിനിധികൾ സമര സമിതി നേതാക്കളെ അറിയിച്ചിരുന്നു. ഇതുപ്രകാരം ടോൾ പ്ലാസയിൽ അപേക്ഷ നൽകാൻ പോയ പ്രദേശവാസികളെ കമ്പനിക്കാർ അധിക്ഷേപിച്ച് മടക്കി വിട്ടു. ഇങ്ങനെയൊരു തീരുമാനം തന്നെയില്ലെന്നാണ് കമ്പനി അറിയിച്ചത്.
ചർച്ച നടന്നോ എന്ന കാര്യത്തിൽ പോലും അവ്യക്തതയുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.കഴിഞ്ഞ ദിവസം ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ്, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി താജുദ്ദീൻ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ പി.പി.സുമോദ് എംഎൽഎയെ കണ്ട് സമരസമിതിയുടെ 3 ആവശ്യങ്ങൾ വ്യക്തമാക്കിയതാണ്. ഇതുപ്രകാരം 4 ചക്ര ഓട്ടോറിക്ഷകൾക്കും സ്കൂൾ വാഹനങ്ങൾക്കും പ്രദേശവാസികൾക്കും സൗജന്യയാത്ര എന്ന തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് എംഎൽഎ അറിയിച്ചു.
എന്നാൽ ചർച്ചയിൽ 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യമില്ലെന്നും സ്കൂൾ വാഹനങ്ങളിൽ ഗവ.സ്കൂളിലെയും എയ്ഡഡ് സ്കൂളിലെയും വാഹനങ്ങൾക്ക് മാത്രം സൗജന്യം അനുവദിക്കുമെന്നാണ് തീരുമാനമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സമര സമിതി ഇതംഗീകരിക്കാൻ തയാറായില്ല. പ്രതിഷേധം ശക്തമാക്കുമെന്നും ടോൾ പ്ലാസ ഉപരോധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സമരസമിതിയെ ഉൾപ്പെടുത്താതെ ചർച്ച നടന്നതായി എംഎൽഎ അറിയിച്ചതിലും ചർച്ചയിലെ തീരുമാനങ്ങൾ പരസ്യപ്പെടുത്താത്തതിലും പ്രതിഷേധം ശക്തമാണ്.
സിപിഎം ഇപ്പോൾ സമരങ്ങളിൽ നിന്ന് പിൻമാറിയ അവസ്ഥയാണ്. മുൻപ് ആവശ്യപ്പെട്ട കാര്യങ്ങൾ ഒന്നു പോലും നടപ്പിലാകാതിരുന്നിട്ടും പ്രതികരിക്കാൻ പാർട്ടി തയാറാകുന്നില്ല. ടോൾ കമ്പനിയും ഭരണ കക്ഷിയും ഒത്തുകളിക്കുകയാണെന്നും ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.