
വനംവകുപ്പിന്റെ പട്രോളിങ് ജീപ്പ് ആന ആക്രമിച്ചു; വനം വാച്ചർക്ക് പരുക്കേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തരിയോട്∙ വനംവകുപ്പിന്റെ പട്രോളിങ് വാഹനം കാട്ടാന ആക്രമിച്ചു. ഇന്നലെ പുലർച്ചെ 2.30ന് പതിനൊന്നാം മൈൽ ചെകുത്താൻ തോട് പാലത്തിനു മുകളിൽ വച്ചാണ് പട്രോളിങ് ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ജീപ്പ് ആന ആക്രമിച്ചത്. സംഭവത്തിൽ താൽക്കാലിക വാച്ചർ പുത്തൻപുര രാമനു(52) പരുക്കേറ്റു. ഇടതു കാലിന് മുറിവും വലതു കാലിന് ചതവും പറ്റിയിട്ടുണ്ട്. ഗാർഡ് പി.സി. കേളു, വാച്ചർ വിഷ്ണു എന്നിവരും ജീപ്പ് ഡ്രൈവർ ബാബു ചെറുമലയും ആണ് സംഘത്തിലുണ്ടായിരുന്നത്. ജീപ്പ് പാലത്തിനരികിൽ നിർത്തി സ്ഥലത്ത് നിരീക്ഷണം നടത്തുകയായിരുന്നു ഇവർ. ഇതിനിടെ റോഡിലേക്ക് കയറി ഇവർക്കു നേരെ ആന പാഞ്ഞടുത്തു.
തുടർന്ന് ഇവർ ഓടുകയും പിറകിലായ രാമനു നേരെ ആന ചീറിയടുക്കുകയുമായിരുന്നു. ആനയിൽ നിന്ന് രക്ഷ നേടുന്നതിന് ജീപ്പിന്റെ മറവിലേക്ക് മാറി നിന്നു. ആന ജീപ്പ് തള്ളി മറിച്ചിടാൻ ശ്രമിച്ചതോടെ പാലത്തിന്റെ അരികു ഭിത്തിയുടെയും ജീപ്പിന്റെയും ഇടയിൽ അകപ്പെട്ട രാമന് പരുക്ക് പറ്റുകയായിരുന്നു. ആയിരുന്നു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ അരികു ഭിത്തി തകരാതിരുന്നത് കാരണം വൻ അപകടം ഒഴിവായി. ഭിത്തി തകർന്നാൽ പാറക്കെട്ടുകൾ നിറഞ്ഞ തോട്ടിലേക്ക് ജീപ്പ് പതിക്കുമായിരുന്നു.
അക്രമകാരികളായി ആനക്കൂട്ടം
കഴിഞ്ഞ ദിവസങ്ങളിൽ പൊഴുതന പഞ്ചായത്തിൽ ഉടനീളം ആക്രമണം നടത്തിയ ആനക്കൂട്ടമാണ് തരിയോടും എത്തിയതെന്നാണു കരുതുന്നതെന്ന് വനപാലകർ പറഞ്ഞു. പൊഴുതന മേഖലയിൽ പട്രോളിങ് ശക്തമാക്കിയതിനെ തുടർന്നാകും ആനക്കൂട്ടം ഇവിടേക്ക് നീങ്ങിയത് എന്നാണ് നിഗമനം. പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി, മേൽമുറി പ്രദേശങ്ങളിൽ ഇവയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റിരുന്നു ടൗണിൽ എത്തി കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുകയും വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.അക്രമകാരികളായ ആനക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വാഹനം ഇല്ലാത്തത് പ്രതിസന്ധി
പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമായ തരിയോട് മേഖലയിലെ ഫോറസ്റ്റ് ഓഫിസിന് സ്വന്തമായി വാഹനം ഇല്ലാത്തത് വൻ പ്രതിസന്ധിയാകുന്നു. ഇവിടെയുള്ള ഏക വാഹനമായ ജീപ്പ് കട്ടപ്പുറത്ത് ആയിട്ട് 2 വർഷമായി. കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഇത് നിർത്തിയിട്ടത്. നിലവിൽ ടാക്സി വിളിച്ചാണ് പട്രോളിങ് അടക്കമുള്ള കാര്യങ്ങൾ നടത്തുന്നത്. അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാ പ്രവർത്തനം പ്രതിസന്ധിയിലാകുന്നു എന്ന പരാതി ശക്തമാണ്.
കാലഹരണപ്പെട്ട വൈദ്യുതി വേലി
പ്രദേശത്തെ വൈദ്യുതി വേലിയുടെ പ്രവർത്തനവും അവതാളത്തിലാണ്. അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും തകരാറിലാകുന്നത് പതിവാണ്. ഇവിടേക്ക് നൂതന രീതിയിലുള്ള വേലി നിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഇതുവരെ നിർമാണം നടന്നിട്ടില്ല.
ഓഫിസ് ഉപരോധിച്ചു
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിയോട് ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. ഫെൻസിങ് സംവിധാനം കുറ്റമറ്റതാക്കുക, വനം വകുപ്പിന് വാഹനം അനുവദിക്കുക, ജീവനക്കാരെ നിയമിക്കുക, വനമേഖലയിൽ കടന്നു പോകുന്ന റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രസിഡന്റ് ഷാജി വട്ടത്തറ, വി.ജി. ഷിബു, അബ്രഹാം കറുത്തേടത്ത്, ഷാജിമോൻ ജേക്കബ്, സിബി ഏനാപ്പള്ളി, ജോബി തെക്കേക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഉപരോധ സമരത്തെ തുടർന്ന് സ്ഥലത്ത് എത്തിയ റേഞ്ച് ഓഫിസർ കെ. ഹാഷിഫ് സമരക്കാരുമായി ചർച്ച നടത്തി. പതിനൊന്നാം മൈൽ മുതൽ പാറത്തോട് വരെയുള്ള 2 മേഖലകളിലെ 6 കി.മീറ്റർ തൂക്കു വേലി സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. കൽപറ്റ റേഞ്ചിനു കീഴിലെ വനമേഖലയിലെ വന്യ മൃഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനം വാങ്ങുന്നതിന് 15 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് സ്ഥലത്ത് എത്തിയ ടി.സിദ്ദിഖ് എംഎൽഎയും അറിയിച്ചു.
നിവേദനം നൽകി
തരിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വന്യ മൃഗ ശല്യത്തിനെതിരെ അടിയന്തര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഷമീം പാറക്കണ്ടി മുഖ്യമന്ത്രി, വനം മന്ത്രി, എംഎൽഎ, കലക്ടർ എന്നിവർക്ക് നിവേദനം നൽകി. നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ നിരന്തരമായി കൃഷി നശിപ്പിക്കുകയും മനുഷ്യ ജീവന് ഭീഷണിയുമായി. ആർആർടി സേവനം കാര്യക്ഷമമാക്കുക, വാച്ചർമാരെ നിയമിക്കുക, മുടങ്ങിക്കിടക്കുന്ന ഫെൻസിങ് നിർമാണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.