
മണ്ണുവിറ്റ് ഫ്ലാറ്റ് നിർമിക്കാൻ കെഎസ്ആർടിസി; ഏഴേക്കർ സ്ഥലത്തുനിന്ന് 3 ലക്ഷം ടൺ മണ്ണ് വിൽക്കാൻ നീക്കം, വിവാദം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടപ്പാൾ ∙ കണ്ടനകത്ത് കെഎസ്ആർടിസിയുടെ സ്ഥലത്തെ മണ്ണെടുത്ത് ഫ്ലാറ്റ് നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാരിസ്ഥിതിക പഠനം പോലും നടത്താതെ മണ്ണുവിൽപന നടത്തി ഫ്ലാറ്റ് നിർമിക്കാനുള്ള നീക്കമാണു ചോദ്യം ചെയ്യപ്പെടുന്നത്. ഓഫിസർമാർക്കും ജീവനക്കാർക്കും താമസിക്കാനുള്ള ഫ്ലാറ്റുകൾ നിർമിക്കുന്നതിനായാണ് സംസ്ഥാന പാതയോരത്തെ കണ്ടനകത്ത് കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ ഉള്ള 7 ഏക്കർ സ്ഥലത്തെ മണ്ണ് വിൽപന നടത്തുന്നത്. ഇതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രീഫാബ് ഫ്ലാറ്റ് കോംപ്ലക്സ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 3 ലക്ഷം ടൺ മണ്ണാണ് ഇവിടെനിന്നു കൊണ്ടുപോവുക.
നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് സ്വന്തം പണം ഉപയോഗിച്ച് ഇത്തരത്തിൽ ഫ്ലാറ്റ് നിർമിക്കാൻ സാധിക്കുകയില്ല. ഇതു മറികടക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് കോർപറേഷൻ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ നവീകരണ പദ്ധതിയുടെ ഭാഗമായും എൻഎച്ച് 66ന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്കുമായാണ് മണ്ണുവിൽപന നടത്തുന്നതെന്നാണ് അധികൃതരുടെ വാദം. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുംവിധം കെഎസ്ആർടിസിയുടെ സ്ഥലത്തെ മണ്ണെടുക്കുന്നതിനെതിരെയും മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയും വിവാദം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് ഐഎൻടിയുസി ഭാരവാഹിയും പൊതുപ്രവർത്തകനുമായ ഹംസ കാവുങ്ങൽ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് കോർപറേഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
മണ്ണ് മാറ്റിയാൽ ഇവിടങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇവിടെയുള്ള ക്വാർട്ടേഴ്സുകളെല്ലാം ജീവനക്കാർക്ക് താമസിക്കാൻ കഴിയാതെ തകർന്ന അവസ്ഥയിലാണ്. പലരും സ്വന്തം ചെലവിൽ സ്വകാര്യ ക്വാർട്ടേഴ്സുകളിലാണു താമസം. ഈ സാഹചര്യത്തിൽ ഇവർക്കുള്ള താമസസൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതിന് മറ്റു സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിനു പകരം മണ്ണുവിൽപന നടത്തുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.