
ഉദയ്പൂർ: ബോളിവുഡ് ത്രില്ലറായ ‘ദൃശ്യം’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം നടത്തി യുവാവ്. രാജസ്ഥാനിലാണ് സംഭവം. വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച് അത് തടാകത്തിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ക്രൈം പട്രോൾ പോലുള്ള ത്രില്ലറുകളും, മറ്റു കുറ്റാന്വേഷണ പരിപാടികളുമാണ് പ്രതിയായ രമേശ് ലോഹറിന് ഏറ്റവുമിഷ്ടം. ഇയാൾ 5ാം ക്ലാസിൽ പഠനം നിർത്തിയ ആളാണ്. ചാന്ദി ഭായ് (70) എന്ന സ്ത്രീയുടെ ആഭരണങ്ങൾ മോഷ്ടിക്കാനായാണ് അവരെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി ഉദയ്പൂർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) മനീഷ് കുമാർ പറഞ്ഞു.
ഒരു ആഘോഷ പരിപാടിക്ക് ഡ്രം വായിക്കുന്നതിനിടെയാണ് ചാന്ദി ഭായിയെ പ്രതി ആദ്യമായി കണ്ടത്. അവർ അണിഞ്ഞിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടാണ് ഇയാൾ അത് എങ്ങനെയും സ്വന്തമാക്കണമെന്നുറപ്പിച്ചത്. ശേഷം ഫെബ്രുവരി 22 ന് ഒരു ചടങ്ങിന് ഡ്രം വായിക്കാനെന്ന് പറഞ്ഞ് 1,100 രൂപ വാഗ്ദാനം ചെയ്ത് രമേശ് ചാന്ദി ഭായിയെ തന്റെ വാനിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് മണിക്കൂറുകളോളം വാഹനമോടിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ശേഷം വൃദ്ധയെ ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തലയിൽ പലതവണ അടിച്ചുവെന്നും പൊലീസ് പറഞ്ഞു.
പിന്നീട് പ്രതി അവരുടെ ആഭരണങ്ങൾ അഴിച്ചുമാറ്റി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബാഗും മൊബൈൽ ഫോണും അടുത്തുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് വണ്ടി ഒരു ഡമ്പിംഗ് യാർഡിലേക്കെത്തിച്ചു. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാൻ അതിന് തീയിട്ടു. പിറ്റേന്ന് രാവിലെ, സ്ത്രീയുടെ മൃതദേഹമെടുത്ത് വൃദ്ധയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് തടാകത്തിൽ തള്ളി. ദൃശ്യം” എന്ന സിനിമയിലെ പോലെ, മൃതദേഹം കണ്ടെത്തിയില്ലെങ്കിൽ താൻ പിടിക്കപ്പെടില്ലെന്ന് അയാൾ വിശ്വസിച്ചിരുന്നുവെന്ന് എ.എസ്.പി പറഞ്ഞു.
ശേഷം, കുറ്റം തെളിഞ്ഞത് ഡമ്പിംഗ് യാർഡിൽ നിന്ന് സ്ത്രീയുടെ തലയോട്ടിയുടെ ചെറിയ കഷണങ്ങൾ പൊലീസ് കണ്ടെത്തിയതോടെയാണ്. ഫോറൻസിക് പരിശോധനക്കിടെ രമേഷിന്റെ വാനിലും രക്തക്കറകളും മനുഷ്യ രോമങ്ങളും കണ്ടെത്തി. ചാന്ദി ഭായിയുടെ കിടക്കയിൽ നിന്ന് ശേഖരിച്ച മുടിയുടെ സാമ്പിളുകളുമായി ഒത്തുനോക്കിയപ്പോൾ ഡിഎൻഎ മാച്ച് ചെയ്യുകയായിരുന്നുവെന്നും എഎസ്പി പറഞ്ഞു.
ചാന്ദി ഭായിയെ കാണാതായതായി കുടുംബം റിപ്പോർട്ട് ചെയ്തതിന് രണ്ട് മാസത്തിന് ശേഷമാണ് കേസിന്റെ ചുരുളഴിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേ, ഫെബ്രുവരി 22 ന് വൃദ്ധ ഒരു സിൽവർ നിറത്തിലുള്ള വാനിൽ കയറിപ്പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ മൊഴി നൽകുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ, ക്രിമിനൽ പശ്ചാത്തലമുള്ള മേശിന്റേതാണ് വാൻ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാൾ മുക്കുപണ്ടം ആഭരണങ്ങൾ വിൽക്കുന്നയാളുമാണ്.
ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചില്ലെങ്കിലും ചാന്ദി ബായിയുടെ കോൾ റെക്കോർഡുകളുകൾ പരിശോധിച്ചതിൽ നിന്നും കാണാതായ ദിവസം ഇരുവരും ഒരേ സ്ഥലത്തായിരുന്നുവെന്ന് കണ്ടെത്തി. പിന്നീടാണ് കേസ് അന്വേഷണം മുന്നോട്ടു പോയത്. ഇയാൾ ബലാത്സംഗ കേസ് ഉൾപ്പെടെയുള്ള കേസുളിൽ പ്രതിയാണ്.
പിന്നീട് രമേശിന്റെ മൊബൈൽ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി നിർണായകമായി. “ദൃശ്യം”, ക്രൈം ഷോകൾ എന്നിവയെക്കുറിച്ച് ഇയാൾ സെർച്ച് ചെയ്തിരുന്നുവെന്ന് കണ്ടെത്തി.”ഒരു ശരീരം അഴുകാൻ എത്ര സമയമെടുക്കും”, “മൊബൈൽ ട്രാക്കിംഗ് വഴി പൊലീസ് എങ്ങനെയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്” തുടങ്ങിയ ചോദ്യങ്ങളും ഇയാൾ സെർച്ച് ചെയ്തിരുന്നുവെന്ന് എഎസ്പി പറഞ്ഞു. പലപ്പോഴും രാത്രി വൈകിയും ക്രൈം ഷോകൾ കാണുന്ന ശീലം ഇയാൾക്കുണ്ടെന്ന് പ്രതിയുടെ ഭാര്യ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]