
‘പോയിട്ടിയേ കണ്ണാ…’; അനക്കമില്ലാതെ ബാബു അരികിൽ: സങ്കടം അടക്കാനാകാതെ ജയശ്രീ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ അനക്കമറ്റു കിടക്കുന്ന ഗജവീരൻ ചാത്തപുരം ബാബുവിന്റെ കൊമ്പും പിടിച്ച് ‘പോയിട്ടിയേ കണ്ണാ…’ എന്നു ജയശ്രീ മാമി കരയുകയാണ്. ആനയും പാപ്പാനും എന്ന പോലെയല്ല, അമ്മയും മകനും എന്നതു പോലെയായിരുന്നു ഇരുവരും. ഉത്സപ്പറമ്പുകളിൽ ജയശ്രീയുടെ പിന്നാലെ തലയാട്ടി അനുസരണയോടെ പോകുന്ന ബാബു കൗതുകക്കാഴ്ചയായിരുന്നു. ശനിയാഴ്ച ചരിഞ്ഞ ബാബുവിന് 52 വയസ്സ് കണക്കാക്കുന്നു. കൽപാത്തി ചാത്തപുരം ഗ്രാമത്തിലെ പ്രസന്നമഹാഗണപതി ക്ഷേത്രത്തിനടുത്ത് നാരായണ അയ്യർക്ക് 5 ആനകൾ വരെ ഉണ്ടായിരുന്നു. 1998ലാണ് അസമിൽ നിന്നു ബാബുവിനെ വീട്ടിലെത്തിക്കുന്നത്. സ്വാമിക്കും ഭാര്യയ്ക്കും മൂന്നു പെൺമക്കൾക്കും ആനകൾ വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നു. അച്ഛനും അമ്മയും മരിച്ചതോടെ ജയശ്രീ ആനയുടെ ചുമതല ഏറ്റെടുത്തു. അതോടെ ജയശ്രീ എന്ന പെൺപാപ്പാൻ പിറന്നു. ഒരു കുഞ്ഞിനെപ്പോലെയാണ് ബാബുവിനെ ജയശ്രീ നോക്കിയിരുന്നത്.
തീറ്റയും വെള്ളവും കൊടുക്കുന്നതു മുതൽ എല്ലാ കാര്യത്തിനും ജയശ്രീ ഒപ്പം വേണം. മദപ്പാട് കാലത്ത് മറ്റു പാപ്പാൻമാരെ അടുപ്പിക്കില്ലെങ്കിലും ബാബുവിന് ജയശ്രീ ഭക്ഷണം നൽകും. ഉത്സവപ്പറമ്പുകളിൽ അനുസരണക്കേട് കാണിക്കുന്ന ബാബു പലപ്പോഴും ജയശ്രീയുടെ സാന്നിധ്യമറിഞ്ഞാൽ ശാന്തനാകും.9 അടി ഉയരമുണ്ടായിരുന്ന, തികഞ്ഞ ലക്ഷണങ്ങൾ ഉള്ള കൊമ്പനായ ചാത്തപുരം ബാബു ഉത്സവങ്ങളിലെ ഇഷ്ടസാന്നിധ്യമായിരുന്നെന്ന് ആനപ്രേമി സംഘടന നേതാവ് ഹരിദാസ് മച്ചിങ്ങൽ പറഞ്ഞു. പാദരോഗം മൂലമാണു ഗജവീരൻ ചരിഞ്ഞത്.കല്ലേക്കുളങ്ങര, തിരുവാലത്തൂർ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു ബാബു. വർഷങ്ങളായി കൊടുവായൂർ രഥോത്സവത്തിനു തേര് തള്ളുന്നത് ബാബുവാണ്, പുറമേ ചെറുതും വലുതുമായ ഒട്ടേറെ ഉത്സവങ്ങൾക്ക് എഴുന്നള്ളത്തുകളിൽ പങ്കെടുത്തിട്ടുണ്ട്. ബാബുവിനെ അവസാനമായി കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വാളയാർ വനത്തിൽ സംസ്കരിച്ചു.