
പൈതൃകം നിലനിർത്താൻ ചെലവിട്ടതു ലക്ഷങ്ങൾ; നവീകരിച്ചതിനു പിന്നാലെ ചോർന്നൊലിച്ച് ചിറ്റൂർ താലൂക്ക് ഓഫിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റൂർ ∙ പതിറ്റാണ്ടുകൾ പഴക്കമുള്ള താലൂക്ക് ഓഫിസ് കെട്ടിടം പൈതൃകമായി നിലനിർത്താനാണ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ചത്. 10.44 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കി കരാർ നൽകിയ പ്രവൃത്തിയാണിത്. എന്നാൽ, നവീകരിച്ചു മാസങ്ങൾ പിന്നിടും മുൻപു തന്നെ ചോർന്നൊലിച്ചു തുടങ്ങി. കെട്ടിടത്തിലെ വരാന്ത, സർവേയർ റൂം എന്നിവിടങ്ങളിൽ കനത്ത ചോർച്ചയുണ്ട്. കൂടാതെ പലയിടത്തും വെള്ളം ചുവരിലൂടെ ഒലിച്ചിറങ്ങുന്ന സ്ഥിതിയുമുണ്ട്. കെട്ടിടത്തോടു ചേർന്നുള്ള ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. പ്രധാന കെട്ടിടത്തിൽ നിന്നുള്ള വെള്ളം ഈ കെട്ടിടത്തിനു മുകളിലേക്കാണ് ഒലിച്ചിറങ്ങുന്നത്.
കെട്ടിടത്തിലെ വിള്ളൽ കാരണം വെള്ളം അകത്തേക്ക് ഒഴുകിയതോടെ ഫയൽ സൂക്ഷിക്കുന്ന മുറി, ശുചിമുറി, ഉച്ചഭക്ഷണം കഴിക്കുന്ന മുറി എന്നിവിടങ്ങളിലേക്കു പോകുന്ന ഭാഗത്തു വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.മേൽക്കൂര നന്നാക്കൽ, ചുവരുകൾ പ്ലാസ്റ്ററിങ്, വാൾ ടൈൽ, ഇന്റർലോക്ക്, ജനാലകൾ നന്നാക്കൽ, കേടായതു മാറ്റി സ്ഥാപിക്കൽ, മരപ്പണികൾ, സ്റ്റീൽ വർക്ക്, പെയ്ന്റിങ് തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിനാണ് ഇത്രയും തുക വകയിരുത്തിയിട്ടുള്ളത്. എന്നാൽ എസ്റ്റിമേറ്റിൽ പറയുന്ന പല പ്രവൃത്തികളും ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രതിദിനം ഒട്ടേറെ ആളുകളെത്തുന്ന ഓഫിസാണിത്. മുൻപു വലിയ പ്രശ്നങ്ങളില്ലാതിരുന്ന കെട്ടിടം നവീകരിച്ച ശേഷമാണ് ഇത്രയും ചോർച്ചയുണ്ടായതെന്നും ആരോപണമുണ്ട്.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കാനായി 2021ൽ ആണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ആ തുക ഉപയോഗിച്ച് പ്രവൃത്തികൾ ചെയ്യാനാവില്ലെന്നതിനാൽ പലതും ഒഴിവാക്കി റീ എസ്റ്റിമേറ്റ് നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് (കെട്ടിടം വിഭാഗം) അധികൃതർ പറഞ്ഞു. കൂടാതെ ഓടുകളെല്ലാം പൊളിച്ചു മേഞ്ഞതിനാൽ പഴയപടിയാകാൻ കുറച്ചു സമയമെടുക്കും. അതുകൊണ്ടുള്ള ചോർച്ചയാണ് ഇപ്പോഴുള്ളത്. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് അടുത്ത ദിവസങ്ങളിൽത്തന്നെ അപാകതകൾ പരിഹരിക്കും. അതേസമയം, കൂടുതൽ ചോർച്ചയുള്ളതായി പറയുന്ന ഫയലുകൾ സൂക്ഷിക്കുന്ന ഭാഗം എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.