
പഹൽഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായത് ഗൗരവമായി ചർച്ച ചെയ്യണമെന്ന് എം.എ.ബേബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ പഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായത് ഗൗരവമായി ചർച്ച ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. രണ്ട് തരത്തിലുള്ള സുരക്ഷാ വീഴ്ച കശ്മീരിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരിയിൽ നടന്ന ഇ.കെ.നായനാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുരക്ഷാ സേനയ്ക്ക് രണ്ട് ഘട്ടത്തിൽ പോരായ്മയുണ്ടായി. ഭീകരവാദികൾ കടന്നുവരാൻ സാധ്യതയുള്ള സ്ഥലമായിട്ടും അത് തടയാനുള്ള നീക്കമുണ്ടായില്ല. ഭീകരവാദികൾ സമയമെടുത്ത് ജാതി ചോദിച്ച് കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ടു. ഏഴുകിലോമീറ്റർ അപ്പുറത്തുള്ള പ്രധാനപ്പെട്ട സ്ഥലത്തുനിന്നും സൈന്യം ആക്രമണം നടന്ന സ്ഥലത്തേക്കെത്താൻ ഒരു മണിക്കൂറെടുത്തു. സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പരാജയപ്പെട്ടു. കശ്മീരിൽ പൂർണ സുരക്ഷ എന്ന് അവർ അവകാശപ്പെടുമ്പോൾ ഇന്ത്യൻ സുരക്ഷാ സംവിധാനത്തിന്റെ ദയനീയമായ തകർച്ചയാണുണ്ടായത്. ഭീകരവാദത്തിനെതിരായ പോരാട്ടം രാജ്യത്തിനകത്ത് ഏതെങ്കിലും മതവിഭാഗത്തിനെതിരെ സ്പർധ വളർത്താനുള്ള വർഗീയ നീക്കമാകരുത്.
വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് പകരം പ്രത്യേക സംഘത്തെ വിദേശത്തേക്ക് അയയ്ക്കുകയാണ്. ഇതിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടായി. അംഗങ്ങളെ ബിജെപി തീരുമാനിക്കുന്ന നിലയായിരുന്നു. ഇത് കോൺഗ്രസിൽ വലിയ പ്രശ്നമുണ്ടാക്കിയെന്നും ബേബി പറഞ്ഞു. അസാധാരണ മനുഷ്യ സ്നേഹിയായിരുന്നു ഇ.കെ. നായനാർ എന്നും ബേബി അനുസ്മരിച്ചു. ക്ഷേമപെൻഷൻ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകളാണ് ക്ഷേമ പെൻഷൻ 99 ശതമാനവും വർധിപ്പിച്ചതും. തുടർ ഭരണത്തിന് ഒരു തുടർഭരണം എന്നതിന് വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാപ്പിനിശേരി ഏരിയാ സെക്രട്ടറി കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.വിജിൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.