
കുരുക്കഴിയാതെ വയനാട് ചുരം; വഴിയിൽ കുടുങ്ങി യാത്രക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി ∙ രാപകൽ ഭേദമില്ലാതെ നിരന്തരം അനുഭവപ്പെടുന്ന ഗതാഗത തടസ്സം മൂലം വയനാട് ചുരം യാത്രക്കാർക്ക് പേടി സ്വപ്നമായി തുടരുന്നു. മരം കയറ്റി വന്ന ലോറി റോഡിലേക്ക് മറിഞ്ഞും ഇരുമ്പ് സാധനങ്ങൾ കയറ്റി വന്ന ലോറിയുടെ ടയറുകൾ പൊട്ടിയും ബുധനാഴ്ച അർധ രാത്രിയോടെ അനുഭവപ്പെട്ട ഗതാഗത തടസ്സം ഇന്നലെ വൈകിട്ട് 4.30 വരെ വയനാട് ചുരത്തിൽ യാത്രക്കാരെ തളച്ചിട്ടു.
ബുധനാഴ്ച രാത്രി 10.45 ഓടെ മരവുമായി ചുരം ഇറങ്ങി വന്ന ലോറി 6,7 വളവുകൾക്കിടയിൽ മറിഞ്ഞാണ് ആദ്യ അപകടം. ലോറി സൈഡിലേക്ക് വീണത് കൊണ്ട് ഈ സമയം വാഹനങ്ങൾ വൺവേയായി കടന്നു പോയി. മരം ലോറി മറിഞ്ഞതിനടുത്ത് തന്നെ രാത്രി 12 മണിയോടെ ഇരുമ്പ് കയറ്റി വന്ന ലോറിയുടെ ചക്രങ്ങൾ കേടായി ചുരത്തിൽ കുടുങ്ങി.
ഇതോടെ രണ്ടു മണിവരെ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. ഇതിനിടയിൽ ഓവുചാലിനരികിൽ കല്ലുകളും മറ്റും നിരത്തി കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചു. ഇന്നലെ പുലർച്ചെ 4.30 ഓടെ ക്രെയിൻ ഉപയോഗിച്ച് ലോറി സൈഡിലേക്ക് മാറ്റി. മറിഞ്ഞ ലോറിയിൽ നിന്ന് മരം മാറ്റി കയറ്റുമ്പോഴും ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ചുരത്തിലെ തടസ്സം മൂലം പൊലീസ് അടിവാരത്തും മറ്റും പിടിച്ചിട്ട ലോറികളും മറ്റും കുരുക്കഴിഞ്ഞ ശേഷമാണ് കടത്തി വിട്ടത്.താമരശ്ശേരി പൊലീസ്, ഹൈവേ പൊലീസ്, അടിവാരം ഔട്ട് പോസ്റ്റ് പൊലീസ് എന്നിവർക്കൊപ്പം ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ് അംഗങ്ങളും ഗതാഗതം പുനഃസ്ഥാപിക്കാൻ സഹായിച്ചു.
കോഴിക്കോട്–കൊല്ലഗൽ ദേശീയ പാതയിൽ വയനാട് ചുരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്, തളിപ്പുഴ) യാഥാർഥ്യമാക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് അര നൂറ്റാണ്ടിലേറെ പഴക്കം ഉണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളും വയനാട്, കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട ജനപ്രതിനിധികളും തുടരുന്ന നിസ്സംഗതയാണ് വയനാട് ചുരത്തിൽ യാത്രക്കാരെ പലപ്പോഴും തളച്ചിടുന്നത്.
ഈ ആവശ്യം ഉന്നയിച്ച് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി കുറച്ചു വർഷങ്ങളായി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികൾ സർക്കാരും ജന പ്രതിനിധികളും കണ്ടില്ലെന്നു നടിക്കുകയാണ്.വയനാട് ബൈപാസിനായി രണ്ട് തവണ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി സംസ്ഥാന സർക്കാർ ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയ പദ്ധതി ഇപ്പോഴും പൊടിപിടിച്ചു കിടപ്പാണ്.