
മക്കളുടെ തൊട്ടരികെ പുലി; ഉള്ളുപൊട്ടി അമ്മ കരഞ്ഞു, പുലി പിന്തിരിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലമ്പുഴ ∙ ‘‘മകളുടെ കരച്ചിൽ കേട്ട് ഞാൻ ഉണർന്നില്ലായിരുന്നുവെങ്കിൽ’’, ഇതു പറയുമ്പോൾ അകമലവാരം എലിവാൽ സ്വദേശി വി. ലതയുടെ മുഖത്തു ഭയം നിറഞ്ഞു നിന്നു. വീട്ടിനകത്ത് ഉറങ്ങിക്കിടന്ന മൂന്നു മക്കളുടെ തൊട്ടരികെ പുലി. മക്കളെ ചേർത്തു പിടിച്ചു പരമാവധി ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി അടുക്കള വാതിൽ കടന്നു പുറത്തേക്ക് ഓടി. പുലിയുടെ വായിൽ അവരുടെ ഓമനയായ റോക്കി എന്ന നായയുമുണ്ടായിരുന്നു.
ലതയുടെ നിലവിളി കേട്ട് ഉണർന്ന കൃഷ്ണൻ കണ്ടത്, നായയുമായി വീട്ടിൽ നിന്നു പുറത്തേക്ക് ഓടുന്ന പുലിയെയാണ്. സ്വപ്നമാണെന്നാണ് ആദ്യം കരുതിയത്. മുൻപു വീടിനു പുറത്തു കെട്ടിയപ്പോൾ റോക്കിയെ ഒരു തവണ പുലി പിടിക്കാൻ ശ്രമിച്ചിരുന്നു. പിന്നെ റോക്കിയെ അവനികയുടെ കട്ടിലിനടുത്താണു കെട്ടിയിരുന്നത്. നായയുടെ ശരീര അവശിഷ്ടങ്ങൾ കാടിനു സമീപത്തു കണ്ടെന്നു പറഞ്ഞ അയൽക്കാരോട് അവനിക ദേഷ്യപ്പെട്ടു. റോക്കി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അവൾ.
ഉദ്യോഗസ്ഥർ അറിഞ്ഞില്ല
പുലിയെത്തിയ കൃഷ്ണന്റെ വീടിനു 300 മീറ്റർ അകലെയാണ് എലിവാൽ വനംവകുപ്പ് ഓഫിസ്. പക്ഷേ ഉദ്യോഗസ്ഥർ ആരും ഇവിടെയെത്തിയില്ല. സംഭവം അറിഞ്ഞില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥരെ എ.പ്രഭാകരൻ എംഎൽഎ ശാസിച്ചു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാനും സൗരോർജവേലി പ്രവർത്തിപ്പിക്കാനും എ.പ്രഭാകരൻ എംഎൽഎ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എലിവാലിലെ ആദിവാസി ഉന്നതികളുടെ ചുറ്റും പുലി ശല്യമുണ്ട്. വീട്ടുമുറ്റത്തു വരെ എത്തിയിരുന്ന പുലി ഇപ്പോൾ വീടിനകത്തുമെത്തി.
ഒരു മാസം മുൻപ് എം.മോഹനന്റെ വീട്ടിൽ കയറി പുലി ആടിനെ പിടിച്ചുകൊണ്ടു പോയി. പുലി വന്നു പോകുന്നതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും. പുലിയുടെ കാൽപാടു കണ്ടു മടങ്ങും. നടപടിയൊന്നുമില്ല. പശു, ആട്, കോഴി, പോത്ത് എന്നിവ വളർത്തിയാണ് ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ ജീവിച്ചിരുന്നത്. കാലികളെ ഓരോന്നായി പുലി കൊണ്ടുപോകാൻ തുടങ്ങിയതോടെ പലരും അവയെ വളർത്താതെയായി.
വേലിയുണ്ട്, ഊർജമില്ല
എലിവാലിലെ ആദിവാസി ഉന്നതിയിൽ ഉൾപ്പെടെ അകമലവാരത്തെ പല ഭാഗത്തും 2020ൽ വനംവകുപ്പ് സൗരോർജവേലി നിർമിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു. കാട്ടാന വരാതിരിക്കാൻ കിടങ്ങ് ഒരുക്കിയതും നശിച്ചു. കിടങ്ങിൽ മാലിന്യവും മണ്ണും നിറഞ്ഞു. ഒരു ഭാഗത്തു മാത്രമാണു കിടങ്ങ്. മറുഭാഗത്തു കൂടി ആനയെത്തും. അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
നഷ്ടങ്ങളുടെ കണക്ക്
5 വർഷത്തിനിടെ അകമലവാരത്തെ നഷ്ടങ്ങളുടെ കണക്ക് ഇങ്ങനെ: പുലി പിടിച്ചവ: പശു (11), ആട് (13), പോത്ത് (6), കാളക്കുട്ടി (4), വളർത്തു നായ (12), കോഴി (അൻപതിലേറെ). ഇതിൽ പലതിലും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. കാട്ടാനയും കാട്ടുപന്നിയും ചേർന്ന് നശിപ്പിച്ച കൃഷി ഏറെ.