
മനം നിറച്ച് കൂടിക്കാഴ്ചയും കുടമാറ്റവും; അഴകായ്, ആവേശമായ് തൂതപ്പൂരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർപ്പുളശ്ശേരി ∙ തൂതപ്പുഴയുടെ കരയിൽ കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും കനകപ്രഭയിൽ തൂത ഭഗവതിക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. മഴ മാറിനിന്ന സന്ധ്യയിൽ ക്ഷേത്രത്തിലെ അരയാലിലകൾക്കിടയിലൂടെ ഊർന്നിറങ്ങിയ നിലാവെളിച്ചം കൂടി ചന്തം ചാർത്തിയപ്പോൾ പ്രകൃതി കൂടി അലിഞ്ഞുചേർന്ന സുന്ദരനിമിഷങ്ങൾക്കാണ് തൂതപ്പൂരത്തിനെത്തിയ ജനലക്ഷങ്ങൾ സാക്ഷികളായത്. ചെർപ്പുളശ്ശേരി, നെല്ലായ, മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പ്രദേശങ്ങളിലെ വിവിധ ആഘോഷസമിതികളുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ പൂരവിസ്മയത്തിൽ നാടിന്റെ ആവേശവും ആഹ്ലാദവും ഒത്തുചേർന്നു. ഉച്ച കഴിഞ്ഞതോടെ തട്ടകദേശങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ തിറ, പൂതൻ തുടങ്ങിയ നാടൻകലാരൂപങ്ങളുടെ പകിട്ടിൽ കൊട്ടിപ്പുറപ്പെട്ടതോടെ പുഴയോരഗ്രാമങ്ങളിലെല്ലാം ഉത്സാഹമായി.
തലയെടുപ്പുള്ള എണ്ണം പറഞ്ഞ ആനകളുമായുള്ള ഓരോ ചെറുപൂരവും ദേശത്തിന്റെ കരുത്തും പ്രൗഢിയും വിളിച്ചോതി. വൈകിട്ടോടെ ദേശപ്പൂരങ്ങൾ എത്തിത്തുടങ്ങിയതോടെ ആർപ്പുവിളികളും കരഘോഷവും ഉയർന്നു. മുഴവൻ വേലകളും എത്തിയപ്പോൾ ‘എ’ വിഭാഗത്തിലെ 15 ആനകൾ പടിഞ്ഞാറും ‘ബി’ വിഭാഗത്തിലെ 15 ആനകൾ കിഴക്കും നിലയുറപ്പിച്ചു. കരുമാനാംകുർശ്ശി, ആലുംപാറ, അമ്പലവട്ടം, കാളികടവ്, നരിപ്പറ്റപ്പടി, പുളിഞ്ചോട്, കിഴക്കുമുറി, നടുവട്ടം, 29ാം മൈൽ, എടായ്ക്കൽ, ആലിപ്പറമ്പ്, പുന്നക്കുന്ന്, അമ്പലക്കുന്ന്, വാഴേങ്കട എന്നീ 14 ദേശങ്ങൾ ഉൾപ്പെട്ട ‘എ’ വിഭാഗം കിഴക്കോട്ടും വടക്കുംമുറി, തൂത, തെക്കുംമുറി, പടിഞ്ഞാറെ നടുവട്ടം, മൂച്ചിത്തോട്ടം, ആലിൻചുവട്, ഇലഞ്ഞിക്കൽ, വേട്ടേക്കരൻകാവ്, മൂച്ചിത്തോട്ടം, പടിഞ്ഞാറ്റുമുറി, കിഴക്കേ തെക്കുമുറി, ഹെൽത്ത് സെന്റർ, കുണ്ടുംപുറം, ചങ്ങമ്പുഴ, മാരായമംഗലം എന്നീ 15 ദേശങ്ങൾ ഉൾപ്പെട്ട ‘ബി’ വിഭാഗം പടിഞ്ഞാറോട്ടും അഭിമുഖമായാണ് അണിനിരന്നത്.
‘എ’ വിഭാഗത്തിനു കുട്ടൻകുളങ്ങര അർജുനനും ‘ബി’ വിഭാഗത്തിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തിടമ്പേറ്റി. ഇരുവിഭാഗത്തിന്റെയും നടുവിലായി വടക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ച ദേവസ്വം എഴുന്നള്ളിപ്പിന് എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേന്തി. പഞ്ചവാദ്യം ക്ഷേത്രനടയിൽ കൊട്ടിക്കലാശിച്ചതോടെ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ഇരുനൂറിലേറെ കലാകാരന്മാർ അണിനിരന്ന നാഗത്തറമേളം തുടങ്ങി. ഇതോടെ തൃശൂർ പൂരത്തിന്റെ വർണക്കുടകൾ ഉപയോഗിച്ചുള്ള കുടമാറ്റവും തുടങ്ങി. ‘എ’ വിഭാഗം പാറമേക്കാവ് ദേവസ്വത്തിന്റെയും ‘ബി’ വിഭാഗം തിരുവമ്പാടി ദേവസ്വത്തിന്റെയും കുടകൾ ഉപയോഗിച്ചുള്ള കുടമാറ്റത്തിന്റെ തനിയാവർത്തനത്തിനൊപ്പം എഴുന്നള്ളിപ്പുകൾക്കു നേരെ പൂരപ്രേമികൾ വെറ്റില എറിഞ്ഞതും ആർപ്പുവിളികളുയർത്തിയതും ആവേശക്കാഴ്ചയായി. എഴുന്നള്ളിപ്പുകൾ സന്ധ്യയോടെ കാവിറങ്ങിയതോടെ പകൽപൂരത്തിനു സമാപനമായി.
രാവിലെ വിശേഷാൽപൂജകൾക്കു തന്ത്രി നാരായണമംഗലത്ത് ആമയൂർ മനയ്ക്കൽ രാമൻ ഭട്ടതിരിപ്പാട് മുഖ്യകാർമികനായി. തുടർന്ന് തെക്കേ നടപ്പന്തലിൽ തിറ, പൂതൻ കളി നടന്നു. ദാരികവധം പാട്ട്, പ്രസാദഊട്ട്, കേളി, തായമ്പക എന്നിവയും ഉണ്ടായി. ഇന്നു രാവിലെ ആരംഭിക്കുന്ന തോൽപാവക്കൂത്ത് രാവണവധത്തിനു ശേഷം ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും. 9.30ന് പൂരപ്പറമ്പിൽ ചവിട്ടുകളി തുടങ്ങും. 10ന് പാക്കനാർ വേല വരവ്, 11ന് ശ്രീഭൂതബലി എന്നിവ. 12ന് തൂതപ്പുഴയിൽ ആറാട്ടിനു ശേഷമാണ് കൊടിയിറക്കം. ഉച്ചയ്ക്ക് കഞ്ഞിസദ്യയുമുണ്ട്. വള്ളുവനാടൻ വേല, പൂരം, ഉത്സവങ്ങളുടെ സമാപനം കൂടിയാണ് ‘വള്ളുവനാട്ടിലെ തൃശൂർ പൂരം’ എന്നു ഖ്യാതിയുള്ള തൂതപ്പൂരം.