
‘അവനു പിഞ്ചുമക്കളാണ്, നമ്മൾ എന്തെങ്കിലും ചെയ്യണം’: പടിയിറങ്ങും മുൻപ് സുധാകരന്റെ അവസാന പ്രഖ്യാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ അധ്യക്ഷ പദവിയിലിരുന്നുള്ള അവസാനത്തെ തീരുമാനം ഇന്നലെ അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജെ.കണ്ണന്റെ കുടുംബത്തിനുള്ള സഹായഹസ്തം. അഞ്ചു ലക്ഷം രൂപ കണ്ണന്റെ കുടുംബത്തിനു നൽകുമെന്നായിരുന്നു ഇന്ദിരാ ഭവനിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ സുധാകരൻ പ്രഖ്യാപിച്ചത്.
കണ്ണന്റെ മരണവാർത്ത അറിഞ്ഞതിനുശേഷം സുധാകരൻ അസ്വസ്ഥനായിരുന്നു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞു. ഇന്നു രാവിലെ പേട്ടയിലെ വസതിയിൽനിന്ന് ഇന്ദിരാ ഭവനിലേക്കു കാറിൽ യാത്ര ചെയ്യവേ കണ്ണന്റെ കുടുംബത്തിനു നമ്മൾ എന്തെങ്കിലും നൽകേണ്ടേയെന്നു കൂടെയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനോട് സുധാകരൻ ചോദിച്ചു. ‘‘അവനു പിഞ്ചുമക്കളാണുള്ളത്, നമ്മൾ എന്തെങ്കിലും ചെയ്യണം. അധ്യക്ഷനായുള്ള എന്റെ അവസാന പ്രഖ്യാപനം അതായിരിക്കണം എന്നാണ് ആഗ്രഹം. അഞ്ചു ലക്ഷം കൊടുക്കണം. ഫണ്ടിനായുള്ള പണം ഒന്നുരണ്ടു പേരോട് ഞാൻ പറയാം. പ്രസംഗത്തിനോടൊപ്പം ഈ പ്രഖ്യാപനം നീയൊരു നോട്ടായി എഴുതിത്തരണം’’ – ജയന്തിനോടു സുധാകരൻ പറഞ്ഞു.
കൈമെയ്യ് മറന്നു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ചെറുപ്പക്കാരനായിരുന്നു കണ്ണനെന്ന് സുധാകരൻ പിന്നീട് മനോരമ ഓൺലൈനോടു പറഞ്ഞു. കണ്ണൻ മരിച്ചശേഷം വായിച്ച പല കുറിപ്പുകളും ഉള്ളു പുളയുന്നതായിരുന്നു. ആ തീരുമാനമെടുക്കാതെ പദവിയൊഴിഞ്ഞാൽ അതു വേട്ടയാടുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തയാറാക്കിയ വിടവാങ്ങൽ പ്രസംഗത്തിനുശേഷമാണ് സുധാകരൻ കണ്ണന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു തുടർച്ചയുണ്ടാകണമെന്നും കണ്ണനെയും കുടുംബത്തെയും മറക്കരുതെന്നും പുതിയ പ്രസിഡന്റ് സണ്ണി ജോസഫിനോടു പറഞ്ഞ ശേഷമാണ് സുധാകരൻ ഇന്ദിരാഭവന്റെ പടിയിറങ്ങിയത്.