
ബേപ്പൂർ ഹാർബർ ജെട്ടി ആഴം കൂട്ടാൻ ഒരുക്കങ്ങളായി; വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്നതിനു മുന്നോടിയായി വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം. ഡ്രജിങ് നടത്തുന്നതിനുള്ള ബാർജും വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രവും സജ്ജമാക്കിയിട്ടുണ്ട്. ബാർജിന്റെ വെൽഡിങ് ജോലികൾ പൂർത്തിയായാൽ ആഴം കൂട്ടൽ തുടങ്ങാനാണ് അധികൃതർ പദ്ധതിയിടുന്നത്. 5.94 കോടി രൂപ ചെലവിട്ട് ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിൽ നടപ്പാക്കുന്ന ആഴംകൂട്ടൽ ഗോവ വെസ്റ്റേൺ ഡ്രജിങ് കമ്പനിയാണ് കരാർ ഏറ്റെടുത്തത്. ജെട്ടിയുടെ നദീ മുഖത്ത് 100 മീറ്റർ വീതിയിലും 450 മീറ്റർ നീളത്തിലും ആഴം കൂട്ടാനാണ് പദ്ധതി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിയിൽ നിലവിലെ വാർഫ് ബേസിനിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കി അടിത്തട്ടിലെ പാറക്കെട്ടുകൾ പൊട്ടിച്ചെടുത്താകും ആഴം കൂട്ടൽ. നദിയിൽ നിന്നു കോരിയെടുക്കുന്ന ചെളിയും മണ്ണും ആഴക്കടലിൽ 5 കിലോമീറ്റർ അകലെയാകും തള്ളുക.മൺസൂണിൽ ചാലിയാറിൽ ഒഴുകിയെത്തിയ മണ്ണ് വാർഫിൽ അടിഞ്ഞു കൂടിയതും സിൽക്ക് പരിസരത്ത് നദിയുടെ അടിയിലുള്ള പാറക്കെട്ടുകളും യന്ത്രവൽകൃത ബോട്ടുകൾക്കു ഭീഷണിയായിരുന്നു. വേലിയിറക്ക സമയങ്ങളിൽ പലപ്പോഴും യാനങ്ങളുടെ അടി തട്ടുന്ന സ്ഥിതിയാണ്.
ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് ഡ്രജിങ് നടത്താൻ ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതി തയാറാക്കിയത്. ജെട്ടി ആഴം കൂട്ടുന്നതോടെ ഏതു കാലാവസ്ഥയിലും വലിയ ബോട്ടുകൾക്ക് എളുപ്പത്തിൽ ഹാർബറിൽ അടുപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.അതേസമയം ഹാർബറിലെ ട്രോളിങ് നിരോധന കാലത്ത് കരുവൻതിരുത്തിയിലേക്ക് ബോട്ടുകൾ നങ്കൂരമിടാൻ കൊണ്ടുപോകുന്ന പട്ടർമാട് തുരുത്തിന്റെ സമീപം മണൽതിട്ട രൂപപ്പെട്ടത് യാത്രയ്ക്ക് തടസ്സമാണ്. ഇക്കാര്യം ബോട്ടുടമകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇവിടെ മണ്ണ് നീക്കംചെയ്യാൻ പദ്ധതി തയാറാക്കിയിട്ടില്ല.
നിലവിൽ ഹാർബറിൽ നടത്തുന്ന ഡ്രജിങിനൊപ്പം തുരുത്തിന്റെ സമീപത്തെ സഞ്ചാര പാതയിലെ മണ്ണ് നീക്കം ചെയ്യാൻ നടപടി വേണമെന്നു ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഹാർബർ എൻജിനീയറിങ് വകുപ്പ് എന്നിവർക്ക് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ, വൈസ് പ്രസിഡന്റ് എം.വാസു എന്നിവർ നിവേദനം നൽകി.