ആൾത്താമസമില്ലാത്ത വീട്ടിൽ യുവതിയുടെ മൃതദേഹം; പടക്കശാലയിലെ സ്ഫോടനത്തിൽ എട്ടു മരണം – വായിക്കാം പ്രധാനവാർത്തകൾ
മലപ്പുറം വളാഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതും സർക്കാർ അഭിഭാഷകൻ പി.ജി.മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായിരുന്നു ഇന്ന് കേരളത്തെ ഞെട്ടിച്ച വാർത്തകൾ. ഡിആർഡിഒ പുതിയ ലേസർ അധിഷ്ഠിത ആയുധം വികസിപ്പിച്ചതും ട്രംപ് വീസ നിയന്ത്രണങ്ങൾ കടുപ്പിച്ചതും ചർച്ചയായി.
വായിക്കാം പ്രധാനവാർത്തകൾ ഉന്നംപിടിച്ച് നിമിഷ നേരം കൊണ്ട് എതിരാളികളുടെ ആയുധങ്ങളെ ചുട്ട് ചാമ്പലാക്കുന്ന അത്യുഗ്ര ശേഷിയുള്ള ലേസർ അധിഷ്ഠിത ആയുധം വികസിപ്പിച്ച് ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). 30 കിലോവാട്ട് ശക്തിയുള്ള ലേസർ അധിഷ്ഠിത ആയുധമാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്.
ഇതുപയോഗിച്ച് എതിരാളികളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ സാധിക്കും. വൈകാതെ ഇന്ത്യൻ സേനകൾക്കും അർധസൈനിക വിഭാഗങ്ങൾക്കും ലേസർ ആയുധം എത്തിക്കുമെന്നാണ് ഡിആർഡിഒ അധികൃതർ അറിയിച്ചിരിക്കുന്നത്.
അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്.
അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അത്യുഗ്ര സ്ഫോടനം നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിൽ പടക്കനിർമാണ യൂണിറ്റ് പൂർണമായും തകർന്നു.
മുപ്പത് ദിവസത്തിൽ അധികം യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ റജിസ്റ്റർ ചെയ്യണമെന്നു ട്രംപ് ഭരണകൂടം. വീഴ്ച വരുത്തിയാൽ പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നാണു ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്.
എച്ച്–1ബി വീസ, സ്റ്റുഡന്റ്സ് പെർമിറ്റ് തുടങ്ങി കൃത്യമായ രേഖകളോടെ യുഎസിൽ കഴിയുന്നവരെ പുതിയ നിർദേശം ബാധിക്കില്ല. മുൻ സർക്കാർ അഭിഭാഷകൻ പി.ജി.
മനുവിനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു.
വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മൃതദേഹം കണ്ടെത്തിയ വീടിനു സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് മരിച്ച ഫാത്തിമ. അതേസമയം, മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

