
കൂട്ടത്തോടെ വരും, കുറച്ചൊന്നുമല്ല ശല്യം; ദുർഗന്ധം, കിണറ്റിലേക്ക് ഇറങ്ങിയതോടെ വെള്ളംകുടി മുട്ടുമെന്ന ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനച്ചിക്കാട് ∙ പച്ചക്കറി, ഫലവൃക്ഷങ്ങളുടെ ഇലകൾ തിന്നൊടുക്കി ആഫ്രിക്കൻ ഒച്ചുകൾ. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ ചോഴിയക്കാട് ഓട്ടക്കാഞ്ഞിരം, ചരലുപറമ്പ് ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായത്. ഒച്ചുകൾ കൂട്ടത്തോടെ വരുന്നതിനാൽ ദുർഗന്ധമെന്നു നാട്ടുകാരുടെ പരാതി. ഒച്ചുകൾ കിണറ്റിലേക്കിറങ്ങിയതോടെ വെള്ളംകുടി മുട്ടുമെന്ന ആശങ്ക. കാടുമൂടിയ പുരയിടത്തിൽ നിന്നാണ് ഒച്ചുകൾ കൂട്ടമായി എത്തുന്നതെന്ന പരാതിയുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കലക്ടർക്കും പഞ്ചായത്തിനും പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
ഒച്ചുകളെ പ്രതിരോധിക്കാം
പരിസര ശുചീകരണത്തിലൂടെ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് തടയാം. അരക്കിലോ ഗോതമ്പുപൊടി, കാൽ കിലോ ശർക്കര, 25 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ ചേർത്ത് ഇളക്കി ചെറുതായി നനച്ച് നനഞ്ഞ ചണച്ചാക്കിലോ ഒരടി ആഴമുള്ള കുഴിയിലോ മഴനനയാതെ വയ്ക്കുക. ഈ മിശ്രിതം കഴിച്ച് ഒച്ചുകൾ ചത്തുപോകും.
വിളകളിൽ ഒച്ചിനെ കണ്ടാൽ
വിളകളിലെ ഒച്ചുകളെ ഒഴിവാക്കാൻ വീര്യം കുറഞ്ഞയളവിൽ (ഒരു ലീറ്റർ വെള്ളത്തിനു 3 ഗ്രാം) തുരിശുലായനി തളിക്കുക. ചത്ത ഒച്ചുകളെ കുഴിയെടുത്ത് മൂടണം. ഒച്ചുകളെ കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും കയ്യുറ ധരിക്കണം. ഒച്ച് നശീകരണ പ്രവർത്തനങ്ങൾ ഒരു പ്രദേശത്ത് തുടർച്ചയായി 4 വർഷം ചെയ്യണമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.