
സംസ്ഥാനത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് ഏറ്റവുമധികം വികസനപദ്ധതികൾ നടപ്പാക്കുന്നത് പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 33,101 കോടി രൂപ മതിക്കുന്ന 511 പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് യാഥാർഥ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ ഓവർബ്രിജുകൾ, 15 ഫ്ലൈ-ഓവറുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് ശ്രദ്ധേയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒൻപതു വര്‍ഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിൽ തന്നെ കേരള വികസനത്തിന്റെ മുഖച്ഛായ മാറ്റത്തിൽ നിർണായക ഇടമുണ്ട് പൊതുമരാമത്തു വകുപ്പിന്. റോഡുകളും പാലങ്ങളും ഫ്ലൈ-ഓവറുകളും ഒക്കെയായി പ്രകടമായ ആ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ് കിഫ്ബി വഴിയുള്ള 511 പദ്ധതികൾ. “2016ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകരുന്നവിധം കിഫ്ബിയെ പ്രയോജനപ്പെടുത്തിയത്.
87,408.62 കോടി രൂപ മതിക്കുന്ന ആകെ 1,147 പദ്ധതികൾ കിഫ്ബിയുടെ ഭാഗമായി അനുമതി നൽകിക്കഴിഞ്ഞു. നിരവധി പദ്ധതികള്‍ പൂർത്തിയാക്കി.
മറ്റു നിരവധി പദ്ധതികൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്’’, റിയാസ് പറഞ്ഞു. പി.എ.മുഹമ്മദ് റിയാസ് (File Photo: Jithin Joel Haarim / Manorama)
ലോകത്ത് എവിടെയും ജീവിക്കുന്ന മലയാളിയുടെ സ്വപ്ന പദ്ധതിയാണ് കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ സജ്ജമാകുന്ന ആറുവരി എൻഎച്ച്66.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിച്ചു. അതും 5,580 കോടി കിഫ്ബി ഫണ്ടിൽ നിന്ന്. ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന നിലയിൽ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ, മലയോര മേഖലയിലൂടെ പതിമൂന്നു ജില്ലകളിലൂടെയുള്ള മലയോരപ്പാത കേരളത്തിൽ യാഥാർഥ്യമാകുന്നു.
അതിനുപിന്നിലെ കരുത്തും കിഫ്ബിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങി ഒൻപതു ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേയുടെ ഫണ്ടും കിഫ്ബിയിൽ നിന്നാണ്. ഇങ്ങനെ വ്യത്യസ്ത പദ്ധതികൾ, മികച്ച റോഡുകൾ, പാലങ്ങൾ, െകട്ടിടങ്ങൾ ഇവയെല്ലാം കിഫ്ബി ധനസഹായത്തോടെയാണ് യാഥാർഥ്യമാക്കാനായത്.
കേരളം ഇന്നു വരെ കാണാത്ത വികസനക്കുതിപ്പാണ് ഈ ഒൻപതു വർഷം ഉണ്ടായിട്ടുള്ളതെന്ന് എല്ലാവരും അനുഭവിച്ചറിയുന്നതിന്റെ പ്രധാന കാരണം കിഫ്ബിയാണ്. സാധ്യമാകില്ലെന്നു കരുതിയ പല പദ്ധതികളും കിഫ്ബിയിലൂടെ സാക്ഷാത്കരിക്കാനായതിൽ ചാരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]