
സ്വന്തം ലേഖകൻ
ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ അമിതവേഗതയിൽ എത്തിയ ബോട്ട് ഇടിച്ച് പലക തകർന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻവശത്തെ മൂന്ന് പലകകൾ തകർന്നു. യാത്രക്കാരെ സുരക്ഷിതമായി കരയിൽ ഇറക്കി. സർവീസ് മുടങ്ങിയതിനെ തുടർന്നു മറ്റൊരു ബോട്ട് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. വെള്ളിയാഴ്ച രാത്രി 7.15ന് നെഹ്റുട്രോഫി ജെട്ടിയിലായിരുന്നു സംഭവം.
യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിക്കുന്നത് ആദ്യ സംഭവമാണ്. യാത്രാ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, നാട്ടുകാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്ത് വൈകിട്ട് 6ന് ശേഷം സ്പീഡ് ബോട്ടുകൾ യാത്ര നടത്തരുതെന്നു കലക്ടറുടെ ഉത്തരവുണ്ട്.
സ്പീഡ് ബോട്ട് ഉടമ പുന്നമൂട്ടിൽ അനിലിനെതിരെ ജല ഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് നോർത്ത് പൊലീസിൽ പരാതി നൽകി. ഇയാൾ ജലഗതാഗത വകുപ്പ് ഡ്രൈവർ ആണെന്നും ഇരുകൂട്ടരും തമ്മിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനാൽ കേസ് എടുത്തില്ലെന്നും നോർത്ത് പൊലീസ് പറഞ്ഞു. ജെട്ടിയിൽ നിന്നു യാത്രക്കാരെ കയറ്റി ഓടിത്തുടങ്ങിയപ്പോഴാണ് സ്പീഡ് ബോട്ട് ഇടിച്ചതെന്നു ബോട്ട് ജീവനക്കാർ പറഞ്ഞു. സ്പീഡ് ബോട്ട് ഡ്രൈവർ തെറിച്ചു കായലിൽ വീണെങ്കിലും രക്ഷപ്പെട്ടു. നോർത്ത് പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ബോട്ടിന് 1.5 ലക്ഷത്തിലേറെ രൂപയുടെ നാശം സംഭവിച്ചു. ജലഗതാഗത വകുപ്പിന്റെ വർക്ഷോപ്പിൽ കയറ്റിയ ബോട്ട് രണ്ട് ദിവസത്തിനകം പണിതിറക്കും. അതേസമയം, ലൈസൻസ് എടുത്തതും ഇല്ലാത്തതുമായ 100 ലേറെ സ്പീഡ് ബോട്ടുകൾ വേമ്പനാട്ട് കായലിലും പുന്നമടക്കായലിലും അപകടം വരുത്തുന്ന നിലയിൽ ഓടുന്നുണ്ട്.
ഹൗസ് ബോട്ടുകളുടെയും യാത്രാ ബോട്ടുകളുടെയും മധ്യേ കൂടി സാഹസ ഓട്ടം നടത്തുന്നത് നിരോധിക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും ജലഗതാഗത വകുപ്പ് ജീവനക്കാർ പറഞ്ഞു. ബോട്ട് ഇടിച്ച് കൂടുതൽ പലക തകർന്നിരുന്നെങ്കിൽ വെള്ളം കയറി വലിയ അപകടം ഉണ്ടാകുമായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]