
കോഴിക്കോട് മെഡിക്കൽ കോളജിലും മരുന്നില്ല, വിതരണം നിലയ്ക്കാൻ സാധ്യത; കോടികളുടെ കുടിശ്ശികയെന്ന് കമ്പനികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കോഴിക്കോട് ആശുപത്രിയിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ കോടികൾ കുടിശ്ശികയെന്നു വിതരണക്കാർ. മരുന്നു വിതരണക്കാർക്കു 65 കോടിയോളം രൂപയും ഉപകരണങ്ങൾ വിതരണം ചെയ്തതിൽ 30 കോടിയോളം രൂപയുമാണു കുടിശ്ശിക.
ഹൃദയ ചികിത്സയ്ക്കായി കാർഡിയോളജി, ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്റ്റെന്റ്, വാൽവ്, പേസ് മേക്കർ, ബലൂൺ, കത്തീറ്റർ വയർ, ഗൈഡ് വയർ തുടങ്ങിയ ഉപകരണങ്ങൾ നൽകിയ വകയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മാത്രം 30 കോടിയിലേറെ കുടിശ്ശികയുണ്ടെന്ന് സ്റ്റെന്റ്, വാൽവ് വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് ഭാരവാഹികൾ പറഞ്ഞു.
ഒരു മാസം ഏകദേശം 3 കോടിയാണ് കുടിശ്ശിക. സംസ്ഥാനത്തൊട്ടാകെ 100 കോടിയിലേറെ കിട്ടാനുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഒന്നര വർഷത്തെയും ആർഎസ്ബിവൈയിൽ 11 മാസത്തെയും കുടിശ്ശികയുണ്ട്. ജൂലൈ 10ന് സ്റ്റെന്റ് വിതരണ സംഘടനയുടെ സംസ്ഥാന പ്രവർത്തകസമിതി യോഗം നടക്കും. ഈ യോഗത്തിൽ വിതരണം നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മരുന്നു വിതരണം ചെയ്ത വകയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 8 മാസത്തെ ബിൽ കുടിശ്ശികയായി 65 കോടിയിലേറെ കിട്ടാനുണ്ടെന്നു മരുന്നു വിതരണക്കാരായ ഓൾ കേരള കെമിസ്റ്റ്സ് ആൻ്ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ കോളജിലെ ഫാർമസികളിൽ മരുന്നിന് ക്ഷാമം നേരിടുന്നുണ്ടെന്ന് രോഗികളും പറയുന്നു.
ഡോക്ടർമാർ നൽകുന്ന കുറിപ്പടിയിലെ ഒന്നോ രണ്ടോ മരുന്നുകൾ മാത്രമാണ് ഫാർമസിയിൽനിന്നു കിട്ടുന്നത്. അതും പാരസെറ്റമോൾ പോലുള്ള മരുന്നുകൾ മാത്രം. ബാക്കിയുള്ള വില കൂടിയ മരുന്നുകൾ പുറമേ നിന്നു വാങ്ങേണ്ടിവരുന്നുവെന്ന് രോഗികൾ പറഞ്ഞു. കുടിശ്ശിക വർധിച്ചതോടെ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള ഫാർമസികളിലേക്കുള്ള വിതരണം മരുന്നു വിതരണക്കാർ പകുതിയായി കുറച്ചിരിക്കുകയാണ്. തുടർന്നാണ് രോഗികൾക്ക് നൽകുന്ന മരുന്നിന്റെ അളവും കുറച്ചത്.