
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
ഒഴിവുസമയങ്ങള്‍ അധികവും വായനയുടേതായിരുന്നു. വീട്ടില്‍ അക്കാലത്തൊന്നും ടിവി ഉണ്ടായിരുന്നില്ല, അത് കാണാന്‍ ഒന്നുകില്‍ ഉമ്മവീട്ടില് പോകണം, അല്ലെങ്കില്‍ എളാപ്പയുടെ വീടായ അയനിതടത്തില് പോയി ശാക്കിറയോടൊപ്പം പ്രശോഭിന്റെ വീട്ടില്‍ പോവണം. അവിടെയാണ് ടിവി ഉള്ളത്. പക്ഷേ അങ്ങോട്ടെത്തുമ്പോഴേക്കും തിരിച്ചു വരാനുള്ള സമയം ആയിട്ടുണ്ടാകും, ദൂരദര്‍ശനില്‍ ഞായറാഴ്ച വൈകുന്നേരമെത്തുന്ന സിനിമകളൊന്നും മുഴുവന്‍ കാണാന്‍ കഴിഞ്ഞിട്ടില്ല, അപ്പോഴേക്കും മഗ്രിബ് നമസ്കാരസമയമാവും. അവിടെ നിന്നിറങ്ങും.
എളാപ്പയുടെ വീട്ടില്‍ നിറയെ കഥപുസ്തകങ്ങളാണ്. വായിച്ചു തീര്‍ക്കാനുള്ള ആര്‍ത്തിയില്‍ രണ്ട് ദിവസം വരെ സ്കൂളില്‍ പോവാതിരുന്നിട്ടുണ്ട്. അവധിയുടെ കാരണങ്ങളായി എന്തൊക്കെയോ ഒപ്പിച്ചു വച്ചിരുന്നു. ക്ലാസില്‍ എന്നും വൈകിയെത്തിയിരുന്ന ഞാന്‍ അല്ലെങ്കിലും പലരേയും ഹോസ്പിറ്റലില്‍ ആക്കിയിരുന്നു.
വീടിനടുത്തുള്ള കൂട്ടുകാര്‍ക്കിടയില്‍ ആളാവാന്‍ വേണ്ടി അവരെത്തുന്നതിന് മുന്‍പ് ഞാവല്‍ മരത്തിനു ചുവട്ടിലേക്കോടും, കുഞ്ഞുകാക്കാന്റെ മുറ്റത്തുള്ള ഞാവല്‍ പഴം പെറുക്കാന്‍ 5.30 -ന് ടോര്‍ച് തെളിച്ചു പോയ ചരിത്രമുണ്ട്. നേരം വെളുക്കാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ അവിടെ വന്ന് ഇളിഭ്യരായി മടങ്ങും. കിട്ടിയ പഴങ്ങള്‍ ഉപ്പിട്ട് വെയിലത്തുണക്കി അതേ കൂട്ടുകാരുമായി തന്നെ കളിക്കും. ആതവനാട്ടിലെ എന്റെ വീടിനടുത്തുള്ള രണ്ട് ക്വാറികള്ക്കടുത്തായിരുന്നു ഞങ്ങളുടെ കളി സ്ഥലം.
മരിച്ചുപോയ പാത്തുമോള്‍ താത്ത ആയിരുന്നു എന്റെ നീന്തലിന്റെ ഗുരു. ശാന്തമായൊഴുകുന്ന കാട്ടുചോലയില്‍ നീന്തിപ്പഠിച്ച എനിക്ക് പക്ഷേ ക്വാറിയില്‍ പോകാനുള്ള അനുവാദമുണ്ടായിരുന്നില്ല ഉമ്മ അതൊരിക്കലും അനുവദിച്ചില്ല, അവിടെ മുങ്ങിമരിച്ച നബിയയുടെ ഓര്‍മ്മകള്‍ എന്നും നോവാണ്. ആദ്യമായി നാട്ടില്‍ ആംബുലന്‍സ് വന്നത് നബിയയുടെ മൃതദേഹവും വഹിച്ചായിരുന്നു, പിന്നൊരിക്കല്‍ വന്നത് കൂട്ടുകാര്‍ തന്നെ കൊല ചെയ്ത സക്കീര്‍ഹുസൈന്റെ മൃതദേഹവുമായും.
അങ്ങനൊരു കാലത്താണ് ഞാന്‍ ബ്രാംസ്റ്റോക്കറിന്റെ ഡ്രാക്കുള വായിക്കുന്നത്. പൊന്നു എന്ന് ഞങ്ങള്‍ വിളിക്കുന്ന സഹോദരന് നൗഫല്‍ ന്റെ കയ്യില്‍ നിന്നും. പുസ്തകം തരാന്‍ തന്നെ മൂപ്പര് ടെ പിന്നാലെ നടക്കണം. ഡ്രാക്കുള വായിക്കാനൊക്കെ തരാം, പക്ഷേ തട്ടിന്റോള്ത്തെ മുറിയില്‍ ഒറ്റക്കിരുന്ന് വായിക്കണം, സമ്മതമാണെങ്കില്‍ പുസ്തകം കിട്ടും, അവനെന്നോട് പറഞ്ഞു. ഞാന്‍ ഓക്കേ പറഞ്ഞു.
വായനയില്‍ അലിഞ്ഞിരുന്നു, പേടിയാവാന്‍ തുടങ്ങി, ഞാനപ്പോള്‍ ഡ്രാക്കുളയുടെ കോട്ടയിലാണെന്ന് തോന്നി. എന്തായാലും രാത്രി ഒറ്റക്ക് മുറിയില്‍ ഇരുന്ന് വായിച്ചു ഞാന്‍ ധീരയായി തല ഉയര്‍ത്തി നിന്നു.
ഉപ്പയുടെ തറവാടായ ചാലാട്ടില്‍ തട്ട്, തട്ട് ആയിട്ടായിരുന്നു പറമ്പുകള്‍ ഉണ്ടായിരുന്നത്. കൈകളിലേക്ക് താഴ്ന്നു നില്ക്കുന്ന കോമാങ്ങകള്‍. ഉള്ളില്‍ ചോരചുവപ്പുള്ള കപ്പ മാങ്ങാ. ഊഞ്ഞാലാടി കളിക്കാന്‍ കഴിയുന്ന പറങ്കിമാവിന്‍ തോട്ടം, ഞാവല്‍ മരം. പുലരുവോളം ഒരു പായയില്‍ ഉറങ്ങാതെ കിടന്ന് കഥ പറയുന്ന ഞാനും ശാക്കിറയും സെഫുവും, ത്രീ റോസസ് എന്നാണ് ഞങ്ങള്‍ ഞങ്ങളെ തന്നെ വിളിച്ചിരുന്നത്.
എല്ലാവരും കൂടുമ്പോള്‍ വീട് നിറയെ ആളുകള്‍ ആയിരിക്കും. ആദ്യമേഴുന്നേല്ക്കുന്നവര് തൊടിയിലേക്ക് ഒരു ഓട്ടമായിരിക്കും. കുട്ടികള്‍ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ ഒരുപാട് ഗ്യാങ്ങുകളും ഉണ്ടായിരുന്നു.
ആദ്യമെത്തുന്ന ഗ്യാങ്, മേലെ പറമ്പിലുള്ള കോമാവ് ലക്ഷ്യമാക്കി നടക്കും. കിട്ടുന്ന മാങ്ങാകള്‍ കൈകളിലും കവറുകളിലുമാക്കും. രണ്ടാമത് വരുന്ന ഗ്യാങ്ങിനെ പറ്റിക്കാന്‍ കൊത്തിയിട്ട മാങ്ങകള്‍ കമഴ്ത്തി വെക്കും. ആവേശത്തോടെ ഓടി വന്ന് മാങ്ങാ കയ്യിലെടുക്കുന്നവര് ഇളിഭ്യരാകും. അത് കണ്ട് ബാക്കിയുള്ളവര്‍ ചിരിക്കും.
അവിടെയുള്ള പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഭൂമിയുടെ ആണികളെന്ന് അറിയപ്പെടുന്ന കരിമ്പാറക്കല്ലുകള് ആണ്. നീണ്ടു നിവര്‍ന്നു കിടക്കാനും കളിക്കാനും ഇരിക്കാനും ഒക്കെ കഴിയും വിധത്തില്‍ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ളവ. മുതിര്‍ന്നപ്പോള്‍ അവിടെയിരുന്നു പുസ്തകം വായിക്കലായിരുന്നു എന്റെ ഹോബി. ഒരു വൈകുന്നേരം എന്തോ വായിക്കുമ്പോള്‍ ഒരാളുണ്ട് പാറക്കപ്പുറത്തൂടെ ഇഴഞ്ഞു പോകുന്നു. പെട്ടെന്ന് നിലവിളിക്കാനാഞ്ഞെങ്കിലും അതും ഭൂമിയുടെ അവകാശിയാണല്ലോ എന്നോര്‍ത്തപ്പോള്‍ മിണ്ടാതിരുന്നു.
പറമ്പുകള്‍ /കണ്ടങ്ങള്‍ ചാടിച്ചാടി ഇറങ്ങിയാല്‍ എത്തുക ഒരു തോട്ടിലേക്കാണ്. വലിയ വീതിയൊന്നുമില്ലെങ്കിലും ഞങ്ങളവിടെ കളിക്കുമായിരുന്നു. ഇന്ന് അവിടെയെല്ലാം കാട് മൂടി, തറവാട് വീട് പൊളിച്ചു, കോമാവ് മുറിച്ചു, മാങ്ങയുണ്ടെങ്കിലും പെറുക്കാന്‍ ആളില്ലാതെയായി.
പണ്ട് സാരികൊണ്ട് വീടുണ്ടാക്കി കളിച്ചതും, പുറത്ത് കുഞ്ഞു മണ്ണടുപ്പുണ്ടാക്കി മുരിങ്ങയും ചോറുമുണ്ടാക്കി കളിച്ചതുമൊക്കെ ഇന്നത്തെ കുട്ടികള്‍ക്കറിയാമോ? അവര്‍ മരം കയറുമോ?
ഇതെഴുതുമ്പോള്‍ എത്ര മാത്രം നനുത്ത ഓര്‍മ്മകളാണ് എന്റെ മനസ്സിലെന്ന് ഞാന്‍ തന്നെ അത്ഭുതത്തോടെ ആലോചിക്കുന്നു. ജീവിതത്തിലെ തേനൂറുന്ന മധുരമനോഹരകാലമായിരുന്നു കഴിഞ്ഞു പോകുന്നതെന്ന് ആ സമയങ്ങളില്‍ ഓര്‍ത്തിരിക്കുമോ. ഒരിക്കലുമില്ല കൈവെള്ളയില്‍ നിന്നൂര്‍ന്ന് പോകുമ്പോള്‍ മാത്രമേ നമുക്കവയുടെ വില മനസ്സിലാകൂ.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]