ഫിഫ ലോകകപ്പിൽ സ്കോട്ട്ലന്‍ഡിനെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ തങ്ങളുടെ താരമായ വിനീഷ്യസ് ജൂനിയർ നേടിയ ഗോൾ റദ്ദാക്കിയതിനെതിരെ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഔദ്യോഗികമായി ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ നിയന്ത്രണം വഹിച്ച മെക്സിക്കൻ റഫറി സീസർ റാമോസ് സ്വീകരിച്ച തീരുമാനങ്ങൾക്കെതിരെയാണ് ബ്രസീൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ സ്കോട്ട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് വിനീഷ്യസ് ജൂനിയർ വല ചലിപ്പിച്ചിരുന്നു. റഫറി ആദ്യം ഗോൾ അനുവദിച്ചെങ്കിലും, പിന്നീട് വിഎആർ പരിശോധനയിലൂടെ അത് ഫൗളാണെന്ന് കണ്ടെത്തി ഗോൾ നിഷേധിക്കുകയായിരുന്നു.
എന്നാൽ, ഇത് വ്യക്തവും പ്രകടവുമായ പിഴവല്ലെന്ന് ബ്രസീലിയൻ ഫെഡറേഷൻ വാദിക്കുന്നു. ഈ തീരുമാനത്തിൽ എതിർ ടീമായ സ്കോട്ട്ലൻഡ് താരങ്ങൾ പോലും അദ്ഭുതപ്പെട്ടിരുന്നുവെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
റഫറി സീസർ റാമോസിനെ ബ്രസീലിന്റെ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് അയച്ച കത്തിൽ ബ്രസീൽ ആവശ്യപ്പെട്ടു. അർജന്റീന-ഓസ്ട്രിയ മത്സരത്തിൽ സമാനമായ സാഹചര്യത്തിൽ ഗോൾ അനുവദിച്ചത് ബ്രസീൽ ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, വിവാദങ്ങൾക്കിടയിലും സ്കോട്ട്ലൻഡിനെ 3-0ത്തിന് പരാജയപ്പെടുത്തി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. വിനീഷ്യസ് ജൂനിയർ, മാറ്റിയൂസ് കുഞ്ഞ എന്നിവരാണ് ഗോൾ നേടിയത്.
റൗണ്ട് ഓഫ് 32-ൽ ജപ്പാനാണ് ബ്രസീലിന്റെ എതിരാളികൾ. മത്സരശേഷം റഫറിയെക്കുറിച്ചുള്ള ചർച്ചകളേക്കാൾ ടീമിന്റെ മുന്നേറ്റത്തിലാണ് കോച്ച് കാർലോ അഞ്ചലോട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്.
‘ഞങ്ങൾ ഇപ്പോൾ ഒരു ടീമായി കളിക്കുന്നു. ഇനിയും മെച്ചപ്പെടാനുണ്ട്, എന്നാൽ ടീം കൂടുതൽ കരുത്താർജ്ജിച്ചിരിക്കുന്നു.
നോക്കൗട്ട് ഘട്ടത്തിൽ ഈ സ്ഥിരത വളരെ പ്രധാനമാണ്.’ എന്ന് കാർലോ അഞ്ചലോട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

