കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ മകളെ കൊലപ്പെടുത്തിയ കേസിൽ, അമ്മയും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു. കേരളത്തിന്റെ തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെ കൊലപ്പെടുത്തിയ കേസിൽ, രണ്ടാം പ്രതിയായ അമ്മ മഞ്ജുഷയ്ക്കും ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂർ കാരാന്തല കുരിശടിയിലെ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരി വെച്ചത്.
ഇരുവരും സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. 2019 ജൂൺ 10നാണ് കൊലപാതകം നടന്നത്. നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, 2024 മേയ് 15നാണ് ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
മകളെയും കൊച്ചു മകളെയും ദിവസങ്ങളായി കാണാത്തതിനെ തുടർന്ന്, മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന രണ്ടാം പ്രതി മഞ്ജുഷ മകളുമായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
അവിടെ അയൽവാസിയായിരുന്നു അനീഷ്. ഈ ബന്ധം മീര എതിർത്തിരുന്നു.
ഇതിന്റെ പേരിൽ മീരയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായതോടെ മീരയെ ബൈക്കിലിരുത്തി ഒന്നാം പ്രതിയുടെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ല് കെട്ടി താഴ്ത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മകൾ, “ഒരാൾക്കൊപ്പം തമിഴ്നാട്ടിലേക്ക് പോയെന്നാണ്” മഞ്ജുഷ അമ്മയോട് പറഞ്ഞിരുന്നത്. മകളെ കണ്ടെത്താനായി, അനീഷിനൊപ്പം താനും തമിഴ്നാട്ടിലേക്ക് പോവുകയാണെന്നും യുവതി പറഞ്ഞു.
എന്നാൽ ഇരുവരും തിരികെ വരാതെ നാഗർകോവിലിൽ വാടക വീടെടുത്ത് അവിടെ താമസം തുടങ്ങി. അവിടെ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ദൃക്സാക്ഷികളില്ലാത്ത ഈ കേസിൽ, ശാസ്ത്രീയ തെളിവുകളും, മീരയുടെ ശരീരത്തിൽ നിന്നുള്ള തെളിവുകളുമാണ് തെളിവായത്. അനീഷിനെതിരെ ബാലനീതി നിയമ പ്രകാരം ചുമത്തിയ ശിക്ഷ കോടതി ഒഴിവാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

