
തിരുവനന്തപുരം : ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രഖ്യാപനത്തിന് കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ ജനതാദള്‍ (എസ്) മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെയും അനുമതിയുണ്ടെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ടീയ അസംബന്ധമാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എല്‍.എ.
മുഖ്യമന്ത്രിയുമായി ഏതെങ്കിലും വിഷയത്തില്‍ എന്തെങ്കിലും ആശയ വിനിമയം ദേവഗൗഡ നടത്തിയിട്ട് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിരിക്കുന്നുവെന്നാണ് മനസിലാകുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണകള്‍ ഉണ്ടാക്കുവാന്‍ മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് തിരുത്തുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും, വിഭിന്ന നിലപാട് സ്വീകരിക്കുവാന്‍ ദേശീയ പ്ലീനറി സമ്മേളനത്തിന് മാത്രമേ അവകാശമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘അസംബന്ധ പ്രസ്താവന, സ്വന്തം മലക്കം മറിച്ചിലിന് ന്യായീകരണം കണ്ടെത്തുന്നു’; ദേവഗൗഡയെ തള്ളി പിണറായി
ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന് ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ നടത്തിയ പരാമർശമാണ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായത്. ബിജെപി സഖ്യം ജെഡിഎസ്സിനെ രക്ഷിക്കാനാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാനഘടകവും ഈ നീക്കത്തിന് പിന്തുണ നൽകിയെന്നും ദേവഗൗഡ വ്യക്തമാക്കി. എന്നാൽ ദേവഗൗഡയുടെ പ്രസ്താവനയെ പൂർണമായും തള്ളി ജെഡിഎസ് സംസ്ഥാനഘടകം രംഗത്തെത്തി.
2006-ൽ കർണാടകത്തിൽ ജെഡിഎസ് – ബിജെപി സഖ്യസർക്കാരുണ്ടാവുകയും, അങ്ങനെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തപ്പോൾ എൽഡിഎഫ് ജെഡിഎസിനെ കൂടെ നിർത്തിയതാണ്. പക്ഷേ അന്നത്തെ സാഹചര്യമല്ല ഇന്ന്. ദേശീയതലത്തിൽ മോദിയെ താഴെയിറക്കാൻ എൻഡിഎ ഇതരകക്ഷികൾ ഇന്ത്യ സഖ്യവുമായി മുന്നോട്ട് പോകുന്നു. അതിൽ ഇടം കിട്ടാതിരുന്ന ജെഡിഎസ്, കർണാടക തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞതോടെയാണ് നിലനിൽപ്പിനായി എൻഡിഎയുമായി കൈകോർത്തത്. ദേവഗൗഡയുടെ ഈ തീരുമാനത്തെ എതിർത്ത് ആദ്യം രംഗത്ത് വന്നത് കേരള, തമിഴ്നാട്, മഹാരാഷ്ട്ര ഘടകങ്ങളാണ്. പിന്നാലെ ഗൗഡയെ പരസ്യമായി തള്ളിപ്പറഞ്ഞ കർണാടക സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കി ജെഡിഎസ്. എന്തുകൊണ്ട് ഇബ്രാഹിമിനെ പുറത്താക്കി എന്നതിന്റെ വിശദീകരണം നൽകവേയായിരുന്നു എൻഡിഎ സഖ്യത്തിന് പിണറായിയുടെ പൂർണ സമ്മതമെന്ന ദേവഗൗഡയുടെ പ്രസ്താവന.
Last Updated Oct 20, 2023, 3:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]