

പൂര പ്രേമികൾക്ക് നിരാശ ; വർണ ശോഭയില്ല, വെടിക്കെട്ട് നടന്നത് പകൽ
തൃശൂർ : അസാധാരണ നടപടിയിൽ നിരാശയിലാണ്ട് പൂര പ്രേമികൾ. പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം നിർത്തിവച്ചത് ഏഴുമണിക്കൂർ. പൊലീസ് അമിതമായി ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി.
രാവിലെ 7.10ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പിന്നാലെയാണ് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് നടന്നത്. പകൽ സമയത്ത് വെടിക്കെട്ട് നടന്നതിനാൽ വെടിക്കെട്ടിൻ്റെ ദൃശ്യഭംഗി നഷ്ടമായെന്ന പരാതിയാണ് പൂരപ്രേമികളുടെ ഭാഗത്ത് നിന്നുമുയരുന്നത്. പൊലീസിന്റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും തങ്ങളുടെ നീരസം മറച്ചുവച്ചില്ല.
വെള്ളിയാഴ്ച രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെൽ ഉണ്ടായതും തുടർന്നുള്ള സംഭവവികാസങ്ങൾ പൂരനഗരയിൽ അരങ്ങേറിയതും.
സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരം നിർത്തിവെച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.ഉടക്കിനിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവച്ച വെടിക്കെട്ട് രാവിലെ നടത്താൻ ദേവസ്വങ്ങൾ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]