തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള മഞ്ചവിളാകത്ത് വീട്ടമ്മയെയും മക്കളെയും ഷോക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ആസൂത്രിതമായ ശ്രമം നടന്നതായി റിപ്പോർട്ട്. രമ്യ എന്ന യുവതിയുടെ വീട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
വീടിന്റെ വൈദ്യുത മീറ്ററിൽ നിന്നും വയർ വലിച്ചുകെട്ടി മുൻവശത്തെ വാതിലിന്റെ ഹാൻഡിലുമായി ഘടിപ്പിച്ചാണ് അക്രമികൾ അപകടം സൃഷ്ടിക്കാൻ ശ്രമിച്ചത്. രാവിലെ വാതിൽ തുറക്കാൻ ശ്രമിച്ച രമ്യയുടെ മൂത്ത മകൻ അലൻ (13), വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു.
ഉടൻ തന്നെ വീട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോക്കേറ്റ അലനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവസ്ഥലത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണ് രമ്യ. സംഭവദിവസം രാത്രി 12 മണി വരെ തയ്യൽ ജോലിയിൽ ഏർപ്പെട്ടിരുന്നതായും അപ്പോൾ ഇത്തരം അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും രമ്യ വ്യക്തമാക്കി.
സംഭവത്തിൽ മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

