
‘ആരെയാണ് വെല്ലുവിളിച്ചതെന്ന് അവർ മറന്നുപോയി; പാക്കിസ്ഥാന് ഇനി ഉറക്കം വരില്ല: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ‘ഭാരത് മാതാ കീ ജയ്’ എന്നതു വെറുമൊരു മുദ്രാവാക്യമല്ല, മറിച്ചു രാഷ്ട്രത്തിനായി ജീവൻ സമർപ്പിക്കാനുള്ള നമ്മുടെ സൈനികരുടെ പ്രതിജ്ഞയാണെന്നു പ്രധാനമന്ത്രി . ആദംപുർ വ്യോമതാവളത്തിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ഡ്രോണുകളും മിസൈലുകളും ശത്രുക്കളെ ആക്രമിക്കുമ്പോൾ, അവർ കേൾക്കുന്നത് ‘ഭാരത് മാതാ കീ ജയ്’ എന്ന വിളിയാണ്.
ആണവ ഭീഷണിയെ നമ്മുടെ സൈന്യം പ്രതിരോധിക്കുമ്പോൾ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം നമ്മുടെ ശത്രുക്കൾക്ക് മനസ്സിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘ഞാൻ ഇവിടെ എത്തിയതു നമ്മുടെ സൈന്യത്തിന്റെ ധീരതയ്ക്ക് ആദരമർപ്പിക്കാനാണ്. നിങ്ങളുടെ ധീരതയുടെ കഥകൾ ചരിത്രത്തിൽ എക്കാലത്തേയ്ക്കു രേഖപ്പെടുത്തും. നമ്മുടെ കരസേന, വ്യോമസേന, നാവികസേനാംഗങ്ങളെ സല്യൂട്ട് ചെയ്യുന്നു. നിങ്ങളുടെ ധീരത കാരണം ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ പ്രതിധ്വനികൾ ലോകമെമ്പാടും കേൾക്കും. ഗൗതമ ബുദ്ധന്റെയും ഗുരു ഗോബിന്ദ് സിങ്ങിന്റെയും നാടാണ് ഇന്ത്യ. ആ രാജ്യത്തിന്റെ സായുധ സേനയെ ആണ് വെല്ലുവിളിച്ചതെന്ന് ശത്രുക്കൾ മറന്നുപോയി. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് നാശത്തിലേക്ക് നയിക്കുമെന്നു ഭീകരതയുടെ തലതൊട്ടപ്പന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ കരസേന, വ്യോമസേന, നാവികസേന ഉദ്യോഗസ്ഥർ സൈന്യത്തെ പരാജയപ്പെടുത്തി അവരുടെ കരുത്ത് കാട്ടി’’– പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഡ്രോണുകളെയും മിസൈലുകളെയും കുറിച്ച് ചിന്തിച്ചാൽ പാക്കിസ്ഥാന് വളരെക്കാലം ഉറക്കം വരില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസവും ജനങ്ങൾക്കിടയിലുള്ള ഐക്യവും വർധിച്ചു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ വളരെ കൃത്യതയോടെയാണു വ്യോമസേന ലക്ഷ്യംവച്ചത്, അത് അവരെ പോലും അമ്പരിപ്പിച്ചു. പാക്കിസ്ഥാന്റെ ദുരുദ്ദേശ്യങ്ങൾ നമ്മുടെ സായുധ സേന ഓരോ തവണയും പരാജയപ്പെടുത്തി. പാക്കിസ്ഥാനു മുന്നിൽ നമ്മൾ വരച്ച ‘ലക്ഷ്മണ രേഖ’ വളരെ വ്യക്തമാണ്. ഭീകരാക്രമണത്തിനു കൃത്യമായ മറുപടി നൽകും. ഭീകരതയുടെ തലതൊട്ടപ്പന്മാരും സ്പോൺസർമാരും തമ്മിൽ നമുക്കു വേർതിരിവില്ല. ഓപ്പറേഷൻ സിന്ദൂറിലെ ഓരോ നിമിഷവും സായുധ സേനകളുടെ വീര്യത്തിന്റെ സാക്ഷ്യമാണ്, അതു നമ്മുടെ കരസേനയുടെയും വ്യോമസേനയുടെയും നാവികസേനയുടെയും ആധിപത്യം തെളിയിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാൻ പരമാവധി ശ്രമിച്ചിട്ടും ഇന്ത്യയുടെ വ്യോമതാവളങ്ങളും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും തകർക്കാനായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സേനകൾ തമ്മിലുള്ള ഐക്യം മികച്ചതാണ്. മനുഷ്യശക്തിയും യന്ത്രശക്തിയും തമ്മിലുള്ള ഏകോപനവും ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമായി. ഡ്രോണുകളും ഡേറ്റകളും വച്ചാണ് നമ്മൾ പോരാടുന്നത്. എപ്പോഴും ജാഗ്രതയോടെയും സജ്ജമായും തുടരണം. ശത്രു പുതിയ ഇന്ത്യയുമായി ഇടപെടുന്നത് അവർ ഓർമിക്കണം. ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. പക്ഷേ ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തരിപ്പണമാക്കാനും തയാറാണ്. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് പഞ്ചാബിലെ ആദംപുർ വ്യോമത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ആദംപുർ വ്യോമതാവളം ആക്രമിക്കാനുള്ള പാക്കിസ്ഥാൻ ശ്രമം ഇന്ത്യൻ സൈന്യം തകർത്തിരുന്നു.