പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന രാഷ്ട്രീയ-സൈനിക അസ്ഥിരതകൾ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തിൽ, ശക്തമായ തിരിച്ചുവരവിനായി ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, അബുദാബി തുടങ്ങിയ പ്രമുഖ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികളും ആകർഷകമായ യാത്രാ ആനുകൂല്യങ്ങളും ഹോട്ടൽ നിരക്കുകളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുഭാഗത്തുനിന്നുമുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അമേരിക്ക-ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയെ തങ്ങളുടെ സുപ്രധാന വിനോദസഞ്ചാര വിപണിയായി കണ്ട് ഗൾഫ് നാടുകൾ പ്രചാരണം ഊർജിതമാക്കുന്നത്. ലക്ഷ്യങ്ങളുമായി യു.എ.ഇയും റാസ് അൽ ഖൈമയും
യു.എ.ഇ.യിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റാസ് അൽ ഖൈമ 2030ഓടെ പ്രതിവർഷം 35 ലക്ഷം സന്ദർശകരെ ആകർഷിക്കുകയെന്ന വിപുലമായ ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
ഈ നേട്ടത്തിലേക്ക് എത്തുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുമെന്നാണ് ടൂറിസം രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം, 2026 മെയ് മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 27.5 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സഞ്ചാരികളെ ആകർഷിക്കാൻ അഞ്ച് രാത്രികൾ താമസിക്കുമ്പോൾ നാല് രാത്രികളുടെ വാടക മാത്രം ഈടാക്കുക, സൗജന്യ റൂം അപ്ഗ്രേഡുകൾ നൽകുക, കുട്ടികൾക്ക് സൌജന്യ താമസം അനുവദിക്കുന്ന ‘കിഡ്സ് ഗോ ഫ്രീ’ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ ഹോട്ടലുകൾ മുന്നോട്ടുവെക്കുന്നു. ഇതിനുപുറമേ, ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വിപണിയെയും ലക്ഷ്യമിട്ട് പ്രത്യേക പാക്കേജുകൾ ആവിഷ്കരിച്ചിട്ടുണ്ട്.
സർവീസുകൾ വ്യാപിപ്പിച്ച് സൗദി അറേബ്യ
ഇന്ത്യയുമായുള്ള വ്യോമബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഹൈദരാബാദിൽ നിന്നുള്ള പുതിയ സർവീസുകൾ വിജയകരമായി ആരംഭിച്ചതിന് പിന്നാലെ, വരാനിരിക്കുന്ന ഓഗസ്റ്റ് നാല് മുതൽ റിയാദ്–മുംബൈ സർവീസുകളും ആരംഭിക്കാനിരിക്കുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട ആഡംബര റിസോർട്ടുകളിൽ 25 ശതമാനം വരെ വിലക്കിഴിവ്, സൌജന്യ പ്രഭാതഭക്ഷണം, കുട്ടികൾക്ക് സൌജന്യ താമസവും ഭക്ഷണവും ഉൾപ്പെടുന്ന പ്രത്യേക വേനൽക്കാല പാക്കേജുകളും സൗദി ടൂറിസം മുന്നോട്ടുവെക്കുന്നു.
മികച്ച വളർച്ചയുമായി ഒമാൻ
ഇന്ത്യൻ വിനോദസഞ്ചാരികളുടെ പങ്കാളിത്തത്തിൽ മികച്ച മുന്നേറ്റമാണ് ഒമാൻ കൈവരിക്കുന്നത്. 2026 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 3.31 ലക്ഷം ഇന്ത്യൻ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 36 ശതമാനം വളർച്ചയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പത്തോളം നഗരങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാക്കുന്നതിനൊപ്പം, ധോഫാറിലെ പ്രശസ്തമായ ‘ഖരീഫ്’ മൺസൂൺ ടൂറിസം സീസൺ കേന്ദ്രീകരിച്ചും വിപുലമായ പ്രചാരണ പരിപാടികളാണ് ഒമാൻ നടത്തുന്നത്.
പാക്കേജുകളുമായി ഖത്തറും അബുദാബിയും
മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാരെ ആകർഷിക്കുന്നതിനായി ആകർഷകമായ സ്റ്റോപ്പോവർ പാക്കേജുകളാണ് ഖത്തർ അവതരിപ്പിച്ചിട്ടുള്ളത്. 24, 48, 96 മണിക്കൂറുകൾ നീളുന്ന താമസ സൗകര്യങ്ങൾക്കൊപ്പം മ്യൂസിയങ്ങൾ സന്ദർശിക്കാനും, മരുഭൂമിയിലെ സഫാരി നടത്താനും, സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കാനുമുള്ള അവസരങ്ങൾ ഈ കുറഞ്ഞ നിരക്കിലുള്ള പാക്കേജിൽ ലഭ്യമാക്കിയിട്ടുണ്ട്.
അബുദാബിയും ഇന്ത്യൻ ട്രാവൽ ഏജൻസികളുമായി കൈകോർത്ത് കൂടുതൽ വിമാന സർവീസുകളും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തു വരികയാണ്. പ്രതിസന്ധികൾക്കിടയിലും പശ്ചിമേഷ്യൻ ടൂറിസം മേഖലയുടെ ഉണർവിനായി ഇന്ത്യൻ സഞ്ചാരികൾ തന്നെയാകും മുഖ്യ ചാലകശക്തിയെന്നാണ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

