‘റഫാൽ യുദ്ധവിമാനം മോശമെന്ന് പ്രചാരണം; വാങ്ങുന്നവരെ പിന്തിരിപ്പിക്കുന്നു, വ്യാജ ചിത്രങ്ങൾ’: ചൈനയ്ക്കെതിരെ ആരോപണം
പാരിസ് ∙ ഫ്രാന്‍സിന്റെ പ്രതിരോധ വ്യവസായത്തില്‍ നിര്‍ണായകമായ റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽനിന്നും മറ്റു രാജ്യങ്ങളെ ചൈന പിന്തിരിപ്പിക്കുന്നതായി ഫ്രാൻസ്. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമമെന്നാണ് ഫ്രഞ്ച് സൈനിക രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read
ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ലക്ഷ്യമിട്ടാണ് ചൈന ഇത്തരത്തിൽ നീക്കം നടത്തുന്നതെന്നാണ് പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് ഉദ്യോഗസ്ഥന് പറയുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പ്രചരിപ്പിക്കുകയാണ് ചൈനയെന്നാണ് ആരോപണം. റഫാലിന്റേതെന്ന പേരിൽ തകർന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ചൈനയുടെ വ്യാജ പ്രചാരണമെന്നും ഫ്രാൻസ് ആരോപിക്കുന്നു. ചൈനീസ് സാങ്കേതിക വിദ്യയുടെ പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
എന്നാൽ ഫ്രാൻസിന്റെ ആരോപണം ചൈന തള്ളി. ആരോപണം അടിസ്ഥാനരഹിതവും അപവാദവുമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. 533 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസോ ഏവിയേഷൻ ഇതുവരെ നിർമിച്ചത്.
ഇതില്‍ 323 എണ്ണം ഈജിപ്ത്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് വാങ്ങിയത്. 42 റഫാൽ വിമാനങ്ങൾ വാങ്ങാനിരിക്കുന്ന ഇന്തോനീഷ്യയെയാണ് ചൈന പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

