ലൈംഗിക ചൂഷണം, ഗർഭഛിദ്രം, വിവാഹത്തിൽനിന്ന് പിന്മാറൽ; ആത്മഹത്യ പ്രേരണയ്ക്കു സുകാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം∙ ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ആൺസുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമെന്നു പൊലീസ്. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തിൽനിന്നു സുകാന്ത് പിന്മാറുകയായിരുന്നു.
ആത്മഹത്യ പ്രേരണയ്ക്കു സുകാന്തിനെതിരെ തെളിവുണ്ടെന്നും സുകാന്തിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.
Also Read
അതിനിടെ, സുകാന്തിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ എന്നീ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.
നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്കു പിന്നാലെ ഒളിവിൽപോയ സുകാന്തിനായി കേരളത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.
മരിച്ച പെൺകുട്ടിയെ ഗർഭഛിദ്രത്തിന് സഹായിച്ച മറ്റൊരു യുവതിയെയും പൊലീസ് തിരയുന്നുണ്ട്. ഇവർ ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് കുടുംബം പറയുന്നത്.
Also Read
2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും തമ്മിൽ പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും യുവതിയുടെ ബാഗിൽനിന്നു കണ്ടെത്തിയിരുന്നു.
2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികള്‍ എന്നാണ് പരിചയപ്പെടുത്തിയത്.
ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തും സുകാന്ത് വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല.
ഗർഭഛിദ്രം നടത്താൻ സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഐബി ഉദ്യോഗസ്ഥക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു.
ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്നും പൊലീസ് കരുതുന്നു. ഈ യുവതി ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല.
ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ ഇതാരാണെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

