ലോകകപ്പ് മത്സരങ്ങൾക്കായുള്ള സന്നാഹപോരാട്ടങ്ങളിൽ അപ്രതീക്ഷിത ഫലങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് കരുത്തരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിട്ടുനിന്നെങ്കിലും, രണ്ടാം പകുതിയിൽ ആധിപത്യം നിലനിർത്താൻ അവർക്ക് സാധിച്ചില്ല.
53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് നിർണായക ഗോളുകൾ നേടിയത്. വമ്പൻ ടൂർണമെന്റിന് തൊട്ടുമുമ്പ് താരതമ്യേന ദുർബലരെന്ന് കരുതപ്പെടുന്ന ടീമിനോട് വഴങ്ങിയ തോൽവി ഫ്രഞ്ച് നിരയ്ക്ക് കനത്ത തിരിച്ചടിയാണ്.
മറ്റൊരു സന്നാഹമത്സരത്തിൽ സ്പെയിൻ – ഇറാഖ് പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫെറാൻ ടോറസ് സ്പെയിനായി വലകുലുക്കിയെങ്കിലും, 26-ാം മിനിറ്റിൽ മെർച്ചാസ് ഡോസ്കിയിലൂടെ ഇറാഖ് തിരിച്ചടിച്ചു. തിങ്കളാഴ്ച നടക്കുന്ന അടുത്ത സന്നാഹ മത്സരത്തിൽ പെറുവിനെയാണ് സ്പെയിൻ നേരിടുന്നത്.
അതിനിടെ, ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വേദികളിൽ വെള്ളക്കുപ്പികൾക്ക് ഫിഫ കർശന വിലക്കേർപ്പെടുത്തി. കാണികൾ കുപ്പികൾ മൈതാനത്തേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നേരത്തെ ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾക്ക് അനുമതി നൽകിയിരുന്നെങ്കിലും, നിലവിലെ തീരുമാനം അതീവ കർശനമാണ്. കുപ്പികൾക്ക് പുറമെ ജാറുകൾ, കാനുകൾ, കപ്പുകൾ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
താരങ്ങൾ, റഫറിമാർ, വോളന്റിയർമാർ, കാണികൾ എന്നിവരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും, സ്റ്റേഡിയത്തിനകത്ത് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചു. ടിക്കറ്റ് നിരക്കിലെയും ട്രെയിൻ നിരക്കിലെയും അമിത വർദ്ധനവിനെതിരെ പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ നിയന്ത്രണങ്ങളും വരുന്നത്.
ഖത്തർ ലോകകപ്പിലും സമാനമായ രീതിയിൽ കുപ്പികൾക്ക് സ്റ്റേഡിയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

