വാഷിംഗ്ടൺ: യുഎസ് നാവികസേനയുടെ അതിശക്തമായ ആയുധത്തിന്റെ ചിത്രം ലോകത്താകമാനം ചർച്ചയാവുകയാണ്. ലേസർ ആയുധമായ ഹെലിയോസ് ഉപയോഗിച്ച് യുദ്ധക്കപ്പലിൽ നിന്ന് ഡ്രോണിനെ വെടിവച്ചിടുന്നതിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. യുഎസ് സെന്റർ ഫോർ കൗണ്ടർ മെഷറിന്റെ വാർഷിക റിപ്പോർട്ടിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
യുഎസിന്റെ യുഎസ്എസ് പ്രെബിൾ എന്ന യുദ്ധക്കപ്പലിൽ നിന്നാണ് നടുക്കടലിൽവച്ച് ലേസർ ആയുധം പ്രയോഗിച്ചത്. ആയുധത്തിന്റെ പ്രവർത്തനം പരിശോധിക്കുകയായിരുന്നു നാവികസേന. ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ, നിരീക്ഷണ സംവിധാനം എന്നിവയാണ് ഹെലിയോസിലുള്ളത്. ആളില്ലാ ആകാശ വാഹനങ്ങളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ആയുധത്തിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞവർഷം യുകെ തങ്ങളുടെ ലേസർ ആയുധമായ ഡ്രാഗൺ ഫയർ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ ആയുധത്തിന്റെ പരിശോധന നടത്തിയിരിക്കുന്നത്.
ഹെലിയോസ്
എയറോസ്പേസ്, ഡിഫൻസ് കമ്പനിയായ ലോക്കീഡ് മാർട്ടിനാണ് യുഎസിനുവേണ്ടി എച്ച്ഇഎൽഐഒഎസ് (ഹൈ എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ ആന്റ് സർവൈലൻസ്) വികസിപ്പിച്ചത്. പ്രകാശ വേഗതയിൽ ശത്രുലക്ഷ്യങ്ങളെ നേരിടാൻ കഴിയുന്ന 60 കിലോവാട്ട് ഹൈ എനർജി ലേസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭീഷണികളെ മിതമായും കഠിനമായും നേരിടാൻ കഴിയുമെന്നത് ഈ ആയുധത്തിന്റെ അസാധാരണ സവിശേഷതകളിലൊന്നാണ്. ശത്രുലക്ഷ്യങ്ങളെ ഭൗതികമായി നശിപ്പിക്കുകയാണ് കഠിനമായ രീതിയിൽ ചെയ്യുന്നത്. ശത്രു ആയുധങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളെ നശിപ്പിച്ച് അതിലൂടെ അത് പ്രവർത്തിപ്പിക്കുന്നവരുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് മൃദു ആക്രമണത്തിലൂടെ ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹെലിയോസിന്റെ കുറഞ്ഞ ചെലവിലെ ആക്രമണം, പ്രകാശവേഗത, ആക്രമണത്തിലെ കൃത്യത എന്നിവ ആയുധത്തെ മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിർത്തുന്നതായി ലോക്കീഡ് വിശദീകരിക്കുന്നു. ഇതിന്റെ രൂപഘടന ലേസർ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു.