മ്യാൻമറിലെ വിമതസേനയുടെ നിയന്ത്രണത്തിലുള്ള ഷാൻ സംസ്ഥാനത്ത് ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ വൻ നാശനഷ്ടങ്ങൾ. നാംഖാം ടൗൺഷിപ്പിലെ കൗങ് ടാറ്റ് ഗ്രാമത്തിൽ ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
സംഭവത്തിൽ 55 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 25 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഖനന പ്രവർത്തനങ്ങൾക്കും ക്വാറി ആവശ്യങ്ങൾക്കും വേണ്ടി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് മേഖല നിയന്ത്രിക്കുന്ന താങ് നാഷണൽ ലിബറേഷൻ ആർമി വ്യക്തമാക്കി. രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന പ്രബല വിഭാഗമാണ് ഇവർ.
സ്ഫോടനത്തെത്തുടർന്ന് നിരവധി ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ പ്രദേശത്തെ നിരവധി വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നാലെ ഗ്രാമത്തിന് മുകളിൽ കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മരണസംഖ്യ സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽജസീറ നൽകിയ റിപ്പോർട്ടിൽ, ആറ് കുട്ടികളടക്കം 46 ഓളം പേർ മരിച്ചതായും 70 ലധികം പേർക്ക് പരിക്കേറ്റതായും പരാമർശിക്കുന്നു. ജനവാസമേഖലയോട് ചേർന്ന് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനെതിരെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
സ്ഫോടനത്തിന്റെ പ്രകമ്പനം വ്യോമാക്രമണമാണെന്ന് ആദ്യം കരുതിയവരും ഏറെയാണ്. നൂറുകണക്കിന് വീടുകൾ തകർന്നതായും മരണപ്പെട്ടവരിൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.
വടക്കുകിഴക്കൻ മ്യാൻമാറിൽ ചൈനീസ് അതിർത്തിയോട് ചേർന്നുകിടക്കുന്ന ഷാൻ സംസ്ഥാനത്ത് നടന്ന ഈ ദാരുണ സംഭവത്തിൽ ഔദ്യോഗികമായ മരണസംഖ്യയോ അപകടകാരണമോ സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

