കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പഠനാവശ്യത്തിനു സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം അനിശ്ചിതത്വത്തിൽ തുടരുന്നു. ധനസഹായ വിതരണം മുടങ്ങിയെന്ന വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 16, 17 തീയതികളിലായി ജില്ലാ ഭരണകൂടം കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രക്ഷിതാക്കളിൽനിന്നു ശേഖരിച്ചിരുന്നു.
18നു തുക ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. എന്നാൽ, തുക ഇതുവരെയായിട്ടും അക്കൗണ്ടുകളിലെത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട
7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരുന്നത്.
ഇതിനായി കഴിഞ്ഞ ഏപ്രിലിൽ 2.1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.
ഇൗ തുക കൈമാറിയത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായി.
രക്ഷകർത്താക്കൾ ധനസഹായത്തെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണു ഇത്തരത്തിൽ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന വിവരം പോലും പല ഉദ്യോഗസ്ഥരും അറിഞ്ഞത്. തുടർന്ന്, ഇതുസംബന്ധിച്ച് കഴിഞ്ഞ 12നും 16നും മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെടുകയും കഴിഞ്ഞ 16ന് സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതോടെയാണു ജില്ലാ ഭരണകൂടം ഉണർന്നത്.
ഉടൻ തന്നെ കുട്ടികളുടെ രക്ഷകർത്താക്കളെ ഫോണിൽ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.അവധി ദിനമായിട്ടും കഴിഞ്ഞ 17നും ഉദ്യോഗസ്ഥർ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഉദ്യോഗസ്ഥർ പറഞ്ഞിരുന്ന സമയപരിധിക്കുള്ളിൽ തന്നെ എല്ലാവരും അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തു. തുക ഉടൻ അക്കൗണ്ടുകളിലെത്തുമെന്നായിരുന്നു രക്ഷകർത്താക്കളുടെ പ്രതീക്ഷ.
എന്നാൽ, 4 ദിവസമായിട്ടും തുക ലഭ്യമായിട്ടില്ല.
ഇതേക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയുമില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഇൗ തുക ഓരോ കുട്ടികളുടെയും അക്കൗണ്ടിലെത്തിയിരുന്നെങ്കിൽ പ്രതിമാസം 6000 രൂപ മുതൽ 7000 രൂപ വരെ പലിശ ലഭിക്കുമായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പഠനം പ്രതിസന്ധിയിലായ കുട്ടികൾക്കു അതു ഉപകാരപ്രദമാവുകയും ചെയ്യുമായിരുന്നു.
ഇനി ധനസഹായ വിതരണത്തിനുള്ള നടപടികൾ പൂർത്തീകരിച്ചാലും 4 മാസത്തെ പലിശ ലഭിക്കുമോയെന്നതും ഉറപ്പില്ല. കഴിഞ്ഞ മാർച്ച് 19ന് നടന്ന മന്ത്രിസഭാ യോഗത്തിലാണു ധനസഹായം അനുവദിച്ചത്. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]