
തുടരുന്ന മഴപ്പെയ്ത്ത്; ഏറുന്ന നാശനഷ്ടം: തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ മേഖലയിൽ കാലവർഷക്കെടുതി തുടരുന്നു. മരം വീണു നാലു വീടുകൾ ഭാഗികമായി തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. എടവിലങ്ങ്, എറിയാട്, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളിൽ തീരപ്രദേശങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായത്. തോടുകളും, കുളങ്ങളും നിറഞ്ഞുകവിഞ്ഞ നിലയിലാണ്.എടവിലങ്ങ് പൊടിയൻബസാർ കാരകുളത്തു അശോകൻ, ശ്രീനാരായണപുരം പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിനു പടിഞ്ഞാറ് തൊപ്പിൽ ശാന്ത, കോട്ടപ്പുറം കോട്ട കല്ലറക്കൽ ജോണി, കംബ്ലിക്കൽ ഷാജി, പുല്ലൂറ്റ് ചാപ്പാറ തൈക്കാട്ട് ബാബുരാജ് എന്നിവരുടെ വീടുകളാണ് തകർന്നത്. ശ്രീനാരായണപുരത്ത് ശക്തമായ കാറ്റ് വീശിയതോടെ കനത്ത നാശനഷ്ടം വിതച്ചു.
ഞായർ രാത്രിയും ഇന്നലെ രാവിലെയും വീശിയ അതിശക്തമായ കാറ്റിൽ ശ്രീനാരായണപുരം കുറ്റിക്കാട്ടിൽ ശാന്താ രാജന്റെ വീടിനു മുകളിലേക്ക് അയൽവാസിയുടെ വലിയ പുളിമരം മറിഞ്ഞു വീണു വീടിന് ഭാഗികമായി കേടു പറ്റി. വാട്ടർ ടാങ്ക് തകർന്നു. പഴമ്പിള്ളി സിന്ധു ജയന്റെ വീടിനു മുകളിലേക്ക് വലിയ റംബുട്ടാൻ മരം മറിഞ്ഞു വീണു. പോഴങ്കാവിൽ തെക്കേമഠത്തിൽ രാമനാഥന്റെ വീട്ടുവളപ്പിലെ തെങ്ങും മാവും ദേശീയപാതയിലേക്കു മറിഞ്ഞുവീണു. വൈദ്യുതി കമ്പികളിൽ തടഞ്ഞു നിന്നു. വാർഡ് നാലിൽ തറയിൽ പ്രസാദിന്റെ കോഴി ഫാമിനു മുകളിലേക്ക് തെങ്ങു മറിഞ്ഞു വീണു ഫാമിനു ഭാഗികമായി കേടുപാട് സംഭവിച്ചു.
4 കൺട്രോൾ റൂമുകൾ തുറന്നു
ഇരിങ്ങാലക്കുട∙ കാലവർഷം അതിശക്തമായി തുടരുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തൃശൂർ റൂറൽ പൊലീസ് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 4 കൺട്രോൾ റൂമുകൾ തുറന്നതായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ അറിയിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫിസുകളിലും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ് കൺട്രോൾ റൂമുകൾ ആരംഭിച്ചിരിക്കുന്നത്. 9497933756(ചാലക്കുടി), 04802800561 (കൊടുങ്ങല്ലൂർ), 04802828000 (ഇരിങ്ങാലക്കുട), 04802991368 (റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം)
ഇരമ്പിയടുത്ത് കടൽ;തീരമേഖല നിശ്ചലം
കൊടുങ്ങല്ലൂർ ∙ താലൂക്കിന്റെ തീരപ്രദേശത്തു ഇന്നലെയും കനത്ത കടലേറ്റം. അഴീക്കോട് മുനക്കൽ ബീച്ച് മുതൽ പെരിഞ്ഞനം വരെ വിവിധ സ്ഥലങ്ങളിൽ കടൽ കരയിലേക്കു ആഞ്ഞടിച്ചു. എറിയാട് ബീച്ച്, പുതിയറോഡ്, ശ്രീനാരായണപുരം പി.വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം, വേക്കോട് എന്നിവിടങ്ങളിൽ കടലേറ്റം രൂക്ഷമാണ്. കനത്ത കാറ്റും കടൽ ക്ഷോഭവും കാരണം ബോട്ടുകളും വള്ളങ്ങളും ചെറു വഞ്ചികളും കടലിൽ ഇറക്കിയില്ല. ഇതോടെ തീരദേശ മേഖല പൂർണമായും നിശ്ചലമായി.കാര വാകടപ്പുറം ബീച്ചിന്റെ തെക്കു ഭാഗത്തേക്കു കടൽ ആഞ്ഞടിക്കുകയാണ്. വടക്കു ഭാഗത്തും സ്ഥിതി രൂക്ഷമാണ്. ഇവിടെ ഏതാനും വീടുകളിലേക്ക് വെള്ളം കയറി. വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ക്ഷേത്രത്തിനു തെക്കു വശം വെള്ളം കയറി സമീപത്തെ തോടുകളും പറമ്പുകളിലും നിറഞ്ഞു. വീടുകൾക്ക് മുൻപിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.