
ഒറ്റവീടെന്ന ഒറ്റസ്വപ്നം മാത്രം!; ഇരട്ടവീടുകൾ ഒഴിവാക്കൽ ഇഴയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊയ്യ ∙ ഇരട്ടവീടുകൾ ഒഴിവാക്കി പ്രത്യേകം വീടുകളാക്കാനുള്ള പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മാളപള്ളിപ്പുറത്തെ 8 കുടുംബങ്ങൾ. ഓരോ കുടുംബത്തിനും ഓരോ വീടുകൾ എന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും ചോർന്നൊലിക്കുന്ന വീടുകൾ ഏതു നിമിഷവും തകർന്നു വീഴാറായ സ്ഥിതിയിലായി. ഒരു ചുമർ മാത്രമുള്ള ഇരട്ടമുറി വീടുകളാണ് ഇവിടെയുള്ളത്.1975ൽ സർക്കാർ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരട്ട വീടുകൾ നിർമിച്ചു നൽകിയത്. ഓടുമേഞ്ഞ വീടുകളാണ് ഭൂരിഭാഗവും. ഒറ്റ മേൽക്കൂര ആയതിനാൽ ചെറിയ അറ്റകുറ്റപ്പണികൾക്കു പോലും ഇരുകുടുംബങ്ങളും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവർ നേരിടുന്നുണ്ട്. 2021 ൽ ഇരട്ട വേർപെടുത്തി രണ്ടു വീടുകളാക്കാൻ പഞ്ചായത്ത് നടപടിയെടുത്തിരുന്നു. 4 ലക്ഷം രൂപ വീതമാണ് ഇതിനായി വകയിരുത്തിയിരുന്നത്. ഇവരുടെ വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും ശേഷിക്കുന്ന 4 വീടുകളുടെ കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.സർക്കാർ ഫണ്ടിന്റെ അപര്യാപ്തതയാണ് ഇരട്ടവീടുകൾ പ്രത്യേക വീടാക്കുന്ന പദ്ധതി വൈകുന്നതെന്ന് അധികൃതർ പറയുന്നു.