
ലക്ഷങ്ങൾ മുടക്കി നിർമാണം; സംസ്ഥാനത്തെ ആദ്യ ഹൈടെക് കാത്തിരിപ്പു കേന്ദ്രം തകർന്നു വീഴാറായ നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലിശ്ശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം പൊളിഞ്ഞു വീഴാറായ നിലയിൽ. സ്മൈൽ തൃത്താല എന്ന പദ്ധതിയുടെ ഭാഗമായി എംഎൽഎ ഫണ്ടിൽനിന്നു ലക്ഷങ്ങൾ മുടക്കി നിർമിച്ച കേന്ദ്രം സംസ്ഥാനത്തെ ആദ്യ ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം എന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. വർഷങ്ങൾക്കു മുൻപു ടൂറിസം മന്ത്രി ഉദ്ഘാടനം നടത്തുമ്പോൾ എഫ്എം റേഡിയോ, വൈഫൈ, സോളർ ലൈറ്റ്, മികച്ച ഇരിപ്പിടങ്ങൾ, പുസ്തകശാല എന്നിവ കേന്ദ്രത്തിലുണ്ടായിരുന്നു. കാലക്രമേണ ഓരോന്നായി പ്രവർത്തനം നിലച്ചു.
5 വർഷം മുൻപു കേന്ദ്രത്തിന്റെ നെയിം ബോർഡ് തകർന്നു വീണു. പിന്നീട് ഇരിപ്പിടങ്ങളും മേൽക്കൂരയും തകർന്നു. സ്റ്റീലിൽ നിർമിച്ച ഇരിപ്പിടങ്ങളുടെ സ്ഥാനത്ത് 7 കമ്പികൾ മാത്രമാണ് ഇപ്പോഴുള്ളത്. ചാലിശ്ശേരി സ്കൂളിലെ മൂവായിരത്തോളം വിദ്യാർഥികൾക്കും അടയ്ക്കാ വിപണന കേന്ദ്രത്തിലെത്തുന്നവർക്കും ഏക ആശ്രയമായ കാത്തിരിപ്പു കേന്ദ്രമാണ് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായത്. അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറല്ലെങ്കിൽ വീഴാറായ ഭാഗങ്ങൾ പൊളിച്ചു നീക്കി അപകടം ഒഴിവാക്കണമെന്നു നാട്ടുകാർ പറയുന്നു.
പരിപാലന ചുമതല ചാലിശ്ശേരി പഞ്ചായത്തിനാണ്. അറ്റകുറ്റപ്പണികൾക്കായി പദ്ധതി തയാറാക്കുന്നുവെന്ന് പഞ്ചായത്ത് പറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. സ്കൂൾ തുറക്കുന്നതിനു മുൻപു ശോച്യാവസ്ഥ പരിഹരിച്ചു കാത്തിരിപ്പു കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.