ബാലരാമപുരം ∙ മക്കൾക്കും മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ശ്രീതു താമസിച്ചിരുന്ന കോട്ടുകാൽക്കോണം സ്കൂളിനു മുന്നിലെ വാടക വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാൻ കഴിയാത്തതിനാൽ ഭർത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്.
ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പൊലീസ് പറയുന്നു. രാവിലെ 5ന് ശ്രീതു ശുചിമുറിയിൽ പോയ സമയത്താണ് അവരുടെ മുറിയിൽ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാർ പൊലീസിനു മൊഴി നൽകിയിരുന്നു.
ശ്രീതുവിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
മണിക്കൂറുകൾ നീണ്ട
ചോദ്യംചെയ്യലിൽ ഹരികുമാർ കുറ്റം സമ്മതിച്ചു. ഇതിനുശേഷം പലവട്ടം ഹരികുമാർ മൊഴി മാറ്റിപ്പറഞ്ഞതോടെ പൊലീസ് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടി.
മാനസിക പ്രശ്നമില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ റിമാൻഡ് ചെയ്തത്.ശ്രീതുവും ഹരികുമാറും നടത്തിയ ഫോൺ ചാറ്റുകളിൽ നിർണായകമായ വിവരങ്ങൾ തുടക്കത്തിലേ പൊലീസിനു ലഭിച്ചിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് നീണ്ടുപോയത്.
ഹരികുമാറിന്റെ ചില താൽപര്യങ്ങൾക്കു കുട്ടി തടസ്സമായതിനാൽ സഹോദരിയോട് ഇയാൾക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്.ശ്രീതുവിന്റെ ബന്ധങ്ങളിൽ സംശയമുണ്ടായിരുന്നതിനാലാണ് പിതൃത്വം സംബന്ധിച്ച ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.
കുട്ടിയെ ഒഴിവാക്കാനുള്ള കാരണം അറിയാൻ കൂടിയായിരുന്നു ഇത്. പിതൃത്വം സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാൽ അതു കണ്ടെത്താനുള്ള ശ്രമം പൊലീസ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
ശ്രീതുവിന്റെ അറസ്റ്റ് മകളുടെ പിറന്നാളിന് 2 ദിവസം മുൻപ്
ബാലരാമപുരം ∙ കൊലപാതകത്തിൽ അമ്മ ശ്രീതു അറസ്റ്റിലായത് കുഞ്ഞിന് 3 വയസ്സ് തികയാൻ 2 ദിവസം ബാക്കിനിൽക്കേ.
2022 സെപ്റ്റംബർ 29ന് ആയിരുന്നു ജനനം. കുഞ്ഞിന്റെ അമ്മൂമ്മ അങ്കണവാടി ഹെൽപർ ആയിരുന്നതിനാലും നോക്കാൻ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാലും അടുത്തുള്ള അങ്കണവാടിയിലായിരുന്നു കുഞ്ഞ് അധികസമയവും.അവിടെ നടക്കുന്ന പരിപാടികളിൽ വിവിധ വേഷങ്ങൾ ധരിച്ച് പങ്കെടുക്കുന്നതും പതിവായിരുന്നു.
കൊലപാതകത്തിൽ ശ്രീതുവിനു പങ്കുണ്ടെന്ന് സംഭവത്തിനു പിന്നാലെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു.
മോഷണക്കേസ് പ്രതികളായ ദമ്പതികളെ പരിചയപ്പെട്ടത് ജയിലിൽ വച്ച്
ബാലരാമപുരം ∙ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ബാലരാമപുരം സ്റ്റേഷനിലെ 4 പൊലീസുകാരെ ഉൾപ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘം 8 മാസം നടത്തിയ അന്വേഷണമാണ് ശ്രീതുവിന്റെ അറസ്റ്റിൽ കലാശിച്ചത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന് അറസ്റ്റിലായി നെയ്യാറ്റിൻകര ജയിലിൽ കഴിഞ്ഞ ശ്രീതു മോഷണക്കേസ് പ്രതികളായ ദമ്പതികളെ അവിടെവച്ച് പരിചയപ്പെട്ടിരുന്നു.
ജാമ്യത്തിലിറക്കാൻ കുടുംബാംഗങ്ങളാരും എത്താതിരുന്ന ശ്രീതുവിനെ ഇവരാണു പുറത്തെത്തിച്ചത്.
പിന്നാലെ ഇവർ വഴി ഈ മാസം 8ന് ശ്രീതു പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തി. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ റജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതികളായ ദമ്പതികളുടെ വിവരം ശേഖരിച്ച അന്വേഷണ സംഘം, മേൽവിലാസവും മൊബൈൽ ഫോൺ ലൊക്കേഷനും പിന്തുടർന്ന് 4 ദിവസം മുൻപ് പാലക്കാടെത്തി.
കൊഴിഞ്ഞാമ്പാറയിൽ ഇവരുടെ താമസസ്ഥലം കണ്ടെത്തിയതോടെ ബാലരാമപുരം എസ്എച്ച്ഒ പി.എസ്.ധർമജിത് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി.
ശ്രീതുവിനെതിരെ സാമ്പത്തിക തിരിമറി കേസും
ബാലരാമപുരം ∙ പ്രതിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിനു പുറമേ തെളിഞ്ഞത് ശ്രീതു ഉൾപ്പെട്ട സാമ്പത്തിക തിരിമറിയും.
തന്റെ വീട്ടിൽനിന്ന് 30 ലക്ഷം രൂപ മോഷണം പോയതായി മകളുടെ മരണത്തിന് ഏതാനും ദിവസങ്ങൾ മുൻപ് ശ്രീതു ബാലരാമപുരം പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ, രേഖാമൂലം പരാതി നൽകിയില്ല.
അന്വേഷണത്തിന്റെ ഭാഗമായി ശ്രീതുവുമായി ബന്ധമുണ്ടായിരുന്ന ഒട്ടേറെപ്പേരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ദേവസ്വം ബോർഡിലാണു ജോലിയെന്നും താൻ വിചാരിച്ചാൽ അവിടെ ജോലി തരപ്പെടുത്താമെന്നും ശ്രീതു അവകാശപ്പെട്ടിരുന്നതായി കണ്ടെത്തി.
ഇതു വിശ്വസിച്ചു പലരും ശ്രീതുവിനു പണം നൽകിയെങ്കിലും ജോലി ലഭിച്ചില്ല.
ചിലർക്ക് ഇവർ വ്യാജ നിയമന ഉത്തരവും നൽകി. ദേവസ്വം ബോർഡിൽ ജോലിക്കെന്നു പറഞ്ഞ് കാറിൽ രാവിലെ പോകുന്ന ഇവർ പല ദിവസങ്ങളിലും രാത്രി വൈകിയാണ് തിരികെ എത്തിയിരുന്നത്.
പണം നഷ്ടപ്പെട്ട കാര്യം സ്ത്രീകളടക്കം ഏതാനും പേർ പൊലീസിനെ അറിയിച്ചിരുന്നു.
തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണു ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]