
ബ്രന്ദാവന് എതിരെ മുൻപും നടപടി; വന്ദേഭാരതിലെ മോശം ഭക്ഷണം: കരാർ റദ്ദാക്കിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളിൽ മോശം ഭക്ഷണം വിതരണം ചെയ്ത ബ്രന്ദാവൻ ഫുഡ് പ്രോഡക്ട്സിന്റെ കരാർ റദ്ദാക്കാൻ സാധ്യത. കൊച്ചി കടവന്ത്രയിൽ കമ്പനിയുടെ ബേസ് കിച്ചൻ പ്രവർത്തിച്ചത് എല്ലാ വ്യവസ്ഥകളും ലംഘിച്ചാണെന്ന അന്വേഷണ സമിതി റിപ്പോർട്ട് ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്കു കൈമാറി. കേരളത്തിലെ 2 വന്ദേഭാരത് ട്രെയിനുകളുടെ യാത്രി സേവ അനുബന്ധ് (വൈഎസ്എ) കരാർ റദ്ദാക്കി ട്രെയിനുകളുടെ കേറ്ററിങ് ചുമതല ഐആർസിടിസിക്കു തിരികെ നൽകാമെങ്കിലും ചെന്നൈ ഹൈക്കോടതിയിൽ നിലവിലുള്ള കേസിനെ ആശ്രയിച്ചായിരിക്കും തുടർനടപടി.
ബ്രന്ദാവൻ ഫുഡ് പ്രോഡക്ട്സിനെതിരെ മുൻപും ഒട്ടേറെ പരാതികൾ റെയിൽവേക്കു ലഭിച്ചിട്ടുണ്ട്. 2024 നവംബറിൽ തിരുനെൽവേലി–ചെന്നൈ വന്ദേഭാരതിൽ സാമ്പാറിൽ പ്രാണിയെ കണ്ടെത്തിയതിന് 50,000 രൂപ സ്ഥാപനത്തിന് പിഴയിട്ടിരുന്നു. ഡൽഹി ആസ്ഥാനമായ ആർകെ ഗ്രൂപ്പിന്റെ ഉപകമ്പനിയാണു ബ്രന്ദാവൻ. ആർ.കെ.അസോഷ്യേറ്റ്സ് ആൻഡ് ഹോട്ലിയേഴ്സ്, സത്യം കേറ്ററേഴ്സ്, രൂപ് കേറ്ററേഴ്സ് എന്നീ കമ്പനികളും ഇവർക്കുണ്ട്. ആർകെ അസോഷ്യേറ്റ്സിനു ഐആർസിടിസി നൽകിയ 56 കോടി രൂപയുടെ കേറ്ററിങ് കരാർ കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസുകൾ മറച്ചു വച്ചു കരാറിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു നടപടി.
റെയിൽവേ കേറ്ററിങിലെ പോരായ്മകൾ 2020ലെ സിഎജി റിപ്പോർട്ടിൽ അക്കമിട്ടു പറയുന്നുണ്ട്. ബേസ് കിച്ചനുകളിൽ ഭൂരിഭാഗവും സ്റ്റേഷനുകളുടെ പുറത്തു പോയതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന് ഒരു ഉറപ്പുമില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. 16 ബേസ് കിച്ചനുകൾ മാത്രം റെയിൽവേ സ്റ്റേഷനുകളിലും 115 എണ്ണം പുറത്തുമാണ്. വൃത്തിയോടെയും കൃത്യമായ അളവിലുമല്ല പാചകം . മെനു അറിയിക്കുന്നില്ല, ഉപയോഗിക്കുന്നത് ശുദ്ധജലമല്ല , അനധികൃത ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വിൽക്കുന്നു തുടങ്ങിയവയും സിഎജി കണ്ടെത്തി.
ചില വിഭവങ്ങൾ നൽകാതെയും കമ്പനികൾ ലാഭമുണ്ടാക്കുന്നു. ശരാശരി 780 പേർ യാത്ര ചെയ്യുന്ന കാസർകോട് വന്ദേഭാരതിൽ 20 രൂപയുടെ ഐസ്ക്രീം നൽകാതിരുന്നാൽ ഏകദേശം 16,000 രൂപ ഒരു ട്രിപ്പിൽ കരാറുകാരനു ലാഭം കിട്ടും. മെനു അനുസരിച്ചു കൊടുക്കേണ്ട പല വിഭവങ്ങളും അപ്രത്യക്ഷമാകുന്നത് ഇതു കൊണ്ടാണ്.
കാലാവധി തീരാറായ ഉൽപന്നങ്ങൾ 60% വരെ കുറഞ്ഞ വിലയിൽ കേറ്ററിങ് കമ്പനികൾക്ക് കിട്ടും. ഇവ ട്രെയിനിൽ വിറ്റുതീർക്കും. നാട്ടിലെങ്ങും കാണാത്ത പേരുകളിലുള്ള കവർ പാലാണ് കുറഞ്ഞ വിലയ്ക്കു വാങ്ങി ട്രെയിനുകളിലും കേറ്ററിങ് സ്റ്റാളുകളിലും ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.