വിഴിഞ്ഞം / നിലമേൽ∙ വിഴിഞ്ഞത്ത് കടൽമത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു വീട്ടിലേക്കു മടങ്ങവേ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം.
നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദാ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണു മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ (39) തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്.
ഷാജി – സജിമോൾ ദമ്പതികളുടെ 2 ആൺമക്കൾക്കും ഒപ്പമുണ്ടായിരുന്ന സമീപവാസി കണ്ണനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യവിഷബാധയെന്നു സംശയിക്കുന്ന സംഭവത്തിൽ വ്യക്തതയ്ക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണു പൊലീസ്.
ഭക്ഷ്യവിഷബാധ തന്നെയാണു മരണകാരണമെന്നു കുടുംബാംഗങ്ങൾ പറയുന്നു.
ഭക്ഷ്യസുരക്ഷാ രേഖകളുണ്ടെങ്കിലും ഹോട്ടൽ നടത്താൻ ലൈസൻസ് ഇല്ലെന്നു കണ്ടെത്തിയതായി ചടയമംഗലം പൊലീസ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷ്യ, കുടിവെള്ള സാംപിളുകൾ പരിശോധിച്ചു.
ഹോട്ടൽ ‘അസ്മാക്’ അധികൃതർ പൂട്ടിച്ചു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ആറംഗ സംഘം നിലമേലിൽ നിന്നു ഹോട്ടലിലെത്തിയത്. മീൻമുട്ട, ചിപ്പി, കൊഞ്ച്, കണവ, പൊറോട്ട, അപ്പം എന്നിവയാണ് ഓർഡർ ചെയ്തത്.
ഒപ്പം ശീതളപാനീയവും കുപ്പിവെള്ളവും. കുട്ടികളും കണ്ണനും കണവയും ചിപ്പിയുമാണു കഴിച്ചതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ സ്ഥിരീകരിച്ചു.
മീൻമുട്ട, കൊഞ്ച് എന്നിവയാണോ ദേഹാസ്വാസ്ഥ്യത്തിനു കാരണമായതെന്നു പരിശോധിക്കുകയാണ്. സംഘത്തിൽ ആർക്കെങ്കിലും അലർജിയുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
ഹോട്ടലിലേക്കു മത്സ്യം ലഭ്യമാക്കുന്ന ഏജൻസികളിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ചിപ്പിയുടെ സാംപിൾ ലഭിച്ചിട്ടില്ല.
ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയതു മുതൽ ഛർദി തുടങ്ങിയതായി കണ്ണൻ പൊലീസിനു മൊഴി നൽകി.
വഴിയിൽ വച്ചു ദേഹാസ്വാസ്ഥ്യമുണ്ടായ റഷീദയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണു മരിച്ചത്.
കാർ ഓടിച്ചിരുന്ന ഷാജിക്കും ഇതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകവേ മരിച്ചു.
നിലമേൽ കണ്ണങ്കോട് ജുമാ മസ്ജിദിൽ കബറടക്കി. നിലമേൽ ജംക്ഷനിൽ പഞ്ചായത്ത് ഓഫിസിനു സമീപവും സർവീസ് സഹകരണ ബാങ്കിനു സമീപവുമായി ചായക്കട
നടത്തുകയാണു കുടുംബം. പ്ലാച്ചിയോട് കുന്നിൽ പണി തീരാത്ത വീട്ടിലാണ് ഇവരുടെ താമസം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

