
ബംഗാളിയെന്നു കരുതി പൊലീസ് മൃതദേഹം സംസ്കരിച്ച സംഭവം: അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെമ്പായം ∙ ഇതര സംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പേട്ട പൊലീസ് സംസ്കരിച്ച തേക്കട വാറുവിളാകത്തു വീട്ടിൽ അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം. ട്രെയിൻ തട്ടി മരിച്ചെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനു കാരണമായ മുറിവുകൾ ശരീരത്തിൽ ഇല്ലായിരുന്നെന്നാണ് സംസ്കരിക്കുന്നതിനു മുൻപ് എടുത്ത ഫോട്ടോയിൽ നിന്നു വ്യക്തമാകുന്നതെന്ന് അഭിജിത്തിന്റെ പിതാവ് എസ്.ബിജു പറഞ്ഞു. മാർച്ച് 5ന് രാവിലെ റെയിൽവേ ട്രാക്ക് മറികടക്കവെ ഒരാൾ ട്രെയിൻ തട്ടി വീണിട്ടുണ്ടെന്ന് കൊല്ലം–തിരുവനന്തപുരം പാസഞ്ചർ ട്രെയിനിലെ ലോക്കോപൈലറ്റ് ബിജു കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അറിയിച്ചിരുന്നു.
എന്നാൽ, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ബംഗാൾ സ്വദേശിയാണെന്നു പേട്ട പൊലീസ് സംശയിച്ചതിനാലാണ് ആളെ തിരിച്ചറിയാനുള്ള നീക്കം കാര്യമായി നടക്കാത്തത്. വട്ടപ്പാറ പൊലീസ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് ഫോണിൽ അന്വേഷിച്ചപ്പോൾ അത് ബംഗാളിയാണെന്നായിരുന്നു പേട്ട പൊലീസിൽ നിന്നു ലഭിച്ച മറുപടി. ഒരു മാസം കഴിഞ്ഞ് അഭിജിത്തിന്റെ മൃതദേഹം അജ്ഞാത ജഡമെന്ന ലേബലിൽ പൊലീസ് കോർപറേഷനു കൈമാറി സംസ്കരിക്കുകയായിരുന്നു.
മരണത്തിന്റെ കാരണം എന്താണെന്ന് അറിയണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ബന്ധുക്കൾ പറഞ്ഞു. ലോക്കൽ പൊലീസിനെ മാറ്റിനിർത്തി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണം. മരിച്ചെന്നറിഞ്ഞ് ചെന്നപ്പോൾ മോശം പെരുമാറ്റമാണ് പേട്ട സ്റ്റേഷനിൽ നിന്നുണ്ടായത്. ബംഗാളിയെന്നു കരുതിയാണ് കൂടുതൽ അന്വേഷണം നടത്താത്തതെന്നാണ് പൊലീസ് പറഞ്ഞത്. കാണാനില്ല എന്നു കാട്ടി പത്രവാർത്ത കൊടുത്തോ എന്നു ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് പുറത്തിറങ്ങാൻ പറഞ്ഞു. മാർച്ച് 2ന് അഭിജിത്ത് വീട്ടിലെത്തിയപ്പോൾ അവന്റെ ശരീരത്തിൽ പാടുകളുണ്ടായിരുന്നെന്നും ചോദിച്ചപ്പോൾ വെട്ടുകാട് ഒരു കടയിൽ ജോലിചെയ്ത ശമ്പളം നൽകിയില്ലെന്നും അവർ കൈകാര്യം ചെയ്തെന്നും അറിയിച്ചതായി അമ്മൂമ്മ ശാന്ത പറഞ്ഞു.അടുത്ത ദിവസമാണ് വെട്ടുകാട് സ്വദേശിയായ സുഹൃത്ത് എത്തി കൂട്ടിക്കൊണ്ടുപോയത്.
ഫോട്ടോ സഹിതം പത്രപ്പരസ്യം നൽകിയെന്ന പേട്ട പൊലീസിന്റെ വാദം ശരിയല്ലെന്നു ബന്ധുക്കൾ പറഞ്ഞു. അഭിജിത്ത് മരിച്ചെന്ന നിലയിലല്ല വട്ടപ്പാറ പൊലീസ് അന്വേഷിച്ചതെന്നും കണ്ടെത്തുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നതെന്നും നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്.അരുൺ പറഞ്ഞു. ബന്ധുക്കൾ പരാതി നൽകും മുൻപ് അഭിജിത് ട്രെയിൻ തട്ടി മരിച്ചിരുന്നു. ആ വിവരം വട്ടപ്പാറ സ്റ്റേഷനിൽ എത്തിയിരുന്നില്ല. സുഹൃത്തുക്കളെക്കുറിച്ച് വീട്ടുകാർ നൽകിയ വിവരം വച്ച് ഫോൺകോളുകളടക്കം പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നതായും ഡിവൈഎസ്പി പറഞ്ഞു.