
പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ച് റെയിൽവേ: വർധന ഇരട്ടിയോളം; പ്രതിഷേധം വ്യാപകം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ റെയിൽവേ പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരം ഡിവിഷനു കീഴിലെ സ്റ്റേഷനുകളിലാണു പാർക്കിങ് നിരക്ക് കൂട്ടിയത്. ഏറ്റവും കുറച്ചു സമയം പാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കി. പരമാവധി 2 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപയായിരുന്നത് 10 രൂപയാക്കി. 4 ചക്ര വാഹനങ്ങൾക്ക് 10 രൂപയായിരുന്ന നിരക്ക് 30 രൂപയാക്കി. ഇരു ചക്ര വാഹനങ്ങൾക്കുള്ള പ്രതിമാസ നിരക്കും മൂന്നിരട്ടി കൂട്ടി. നേരത്തേ 200 രൂപയായിരുന്നത് 600 രൂപയായാണ് വർധിപ്പിച്ചത്. പ്രതിമാസ നിരക്ക് വർധനയ്ക്കെതിരെയാണു സീസൺ യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
ബൈക്കുകൾ സ്റ്റേഷനിൽ വച്ചു ജോലി സ്ഥലത്തേക്കു ട്രെയിനിൽ പോകുന്നവർക്കു 600 രൂപ അധിക ബാധ്യതയാണെന്നു യാത്രക്കാർ പറയുന്നു. പലരും 2 ഇരുചക്ര വാഹനങ്ങൾ സ്റ്റേഷനുകളിൽ സൂക്ഷിക്കുന്നുണ്ട്. ഇറങ്ങുന്ന സ്റ്റേഷനിൽനിന്നു ജോലി സ്ഥലത്ത് എത്താനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അവർ 1200 രൂപ കണ്ടെത്തേണ്ട ഗതികേടിലാണ്. ഹെൽമറ്റ് സൂക്ഷിക്കുന്നതിന് ഒരു ദിവസത്തേക്ക് 10 രൂപ പുതിയതായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുൻപ് രണ്ടാമത്തെ സ്ലാബിൽ 2 മുതൽ 12 മണിക്കൂർ വരെ പാർക്ക് ചെയ്യാമായിരുന്നെങ്കിൽ ഇപ്പോൾ അത് 2 മുതൽ 8 മണിക്കൂറായി ചുരുക്കി
. മുൻപ് ഓരോ 12 മണിക്കൂറിനുമാണ് ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോൾ ഇടവേള 24 മണിക്കൂർ വീതമാക്കി. എന്നാൽ 2017ന് ശേഷം ഇപ്പോഴാണു നിരക്ക് പരിഷ്കരിക്കുന്നതെന്നും പാലക്കാട് ഡിവിഷൻ 2024ൽ നിരക്കുകൾ വർധിപ്പിച്ചുവെന്നുമാണു തിരുവനന്തപുരം ഡിവിഷനിലെ അധികൃതരുടെ വിശദീകരണം. ഇരുചക്രവാഹനങ്ങൾ മാസങ്ങളോളം വച്ചിട്ടു പോകുന്ന സംഭവങ്ങളുണ്ടെന്നും മറ്റുള്ളവർക്ക് വാഹനം പാർക്ക് ചെയ്യാൻ ഇതു മൂലം സ്ഥലം നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും അധികൃതർ പറഞ്ഞു.നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിക്കു കത്തു നൽകി.
ഡിവൈഎഫ്ഐ മാർച്ച് നടത്തി
തിരുവനന്തപുരം∙ റെയിൽവേ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനൽ റെയിൽവേ കമേഴ്സ്യൽ മാനേജരെ ഉപരോധിച്ചു. ഓഫിസിലേക്കു തള്ളിക്കയറിയ പ്രവർത്തകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ജില്ലാ പ്രസിഡന്റ് വി.അനൂപ്, ട്രഷറർ വി.എസ്.ശ്യാമ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാരി, എസ്.എസ്.നിതിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദർശ് ഖാൻ, അമൽ, എം.നിതീഷ്, വിദ്യാ മോഹൻ , ചാല ബ്ലോക്ക് പ്രസിഡന്റ് പി.ജി.സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. നിരക്ക് വർധന പിൻവലിക്കും വരെ സമരം തുടരുമെന്ന് ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാൻ, പ്രസിഡന്റ് വി.അനൂപ് എന്നിവർ അറിയിച്ചു.
∙സമയം, സൈക്കിൾ, ബൈക്ക്, കാർ/ ഓട്ടോ , ബസ്/ മിനി ബസ് ക്രമത്തിൽ. പഴയ നിരക്ക് ബ്രാക്കറ്റിൽ.( തുക രൂപയിൽ)
പരമാവധി 2 മണിക്കൂർ വരെ: 5 (2), 10 (5), 30 (10), 130 (50)
2 മുതൽ 8 മണിക്കൂർ വരെ : 10 (3), 20 (10), 50 (15), 270 (120)
8 മുതൽ 24 മണിക്കൂർ വരെ: 10 (5), 30 (15), 80 (25), 380 (250)
പ്രതിമാസ നിരക്ക് 120 (200) , 300 (600) – സൈക്കിൾ, ബൈക്ക് എന്നിവയ്ക്ക് മാത്രം
∙24 മുതൽ 48 മണിക്കൂർ വരെ: 20, 60, 180, 840
∙48 മുതൽ 72 മണിക്കൂർ വരെ: 40, 110, 300, 1260
∙72 മുതൽ 96 മണിക്കൂർ വരെ: 65, 170, 600, 2100
(മുൻപ് 12 മണിക്കൂർ സ്ലാബുകളായിരുന്നതിനാൽ താരതമ്യമില്ല)