
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നു മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ജീവനൊടുക്കാനുള്ള ശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്ത അഫാനെ വെന്റിലേറ്ററിൽ നിന്നു മാറ്റി. ഓർമശക്തിയടക്കം വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. പൂർണ ആരോഗ്യവാനാകാൻ സമയമെടുത്തേക്കും. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന അഫാൻ കഴിഞ്ഞ 25ന് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 5 പേരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെയുള്ള 3 കുറ്റപത്രങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ചിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ ഏകപ്രതി അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷാദരോഗത്തിനു ഡോക്ടർമാരെയും കണ്ടിരുന്നു. ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്നു. അതിനാൽ സദാസമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ.
തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ അഫാന്റെ കഴുത്തിലെ ഞരമ്പുകൾക്കു മാരകമായ പരുക്കേറ്റിരുന്നു. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓർമശക്തി നഷ്ടമായാൽ വിചാരണയെയും മറ്റും ബാധിക്കും. സഹോദരൻ അഹ്സാൻ, സുഹൃത്തായ ഫർസാന, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സൽമാ ബീവി എന്നിവരെ അഫാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ് .കേരളം നടുങ്ങിയ ആ കൂട്ടക്കൊല നടന്ന് 91–ാം ദിവസമാണ് അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഒരു കേസിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ആത്മഹത്യാപ്രവണതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അഫാനടക്കം രണ്ടുപേർ മാത്രം ഒരു സെല്ലിൽ. സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാൽ രാവിലെ 11ന് ബ്ലോക്കിൽ തന്നെയുള്ള പ്രത്യേക മുറിയിൽ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അഫാനെ നിരീക്ഷിക്കുന്ന സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ജയിൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോൾ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന് 48 ലക്ഷം രൂപയോളം കടംപെരുകി. ഇതിൽ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാൻ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാൻ കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകങ്ങൾക്കുശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ പൊലീസ് കസ്റ്റഡിയിലും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.