
സുരക്ഷയില്ല; ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് റോഡ് അപകടവേദി: ദുരന്തമുണ്ടാവണോ റോഡിൽ സുരക്ഷയൊരുക്കാൻ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇട്ടിയപ്പാറ ∙ ബസ് സ്റ്റാൻഡിലേക്കു കയറുന്ന റോഡിനു മുന്നിൽ ദുരന്തമുണ്ടായ ശേഷം സുരക്ഷയൊരുക്കാൻ കാത്തിരിക്കുകയാണോ കെഎസ്ടിപി? ഇരുചക്ര വാഹന യാത്രക്കാർ ബസുകൾക്ക് അടിയിൽപെടാതെ രക്ഷപ്പെടുന്നതു പലപ്പോഴും തലനാരിഴയ്ക്ക്.ശനിയാഴ്ച വൈകിട്ടു നാലരയ്ക്കും ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ അപകടം നടന്നു.സ്കൂട്ടറിനെ മറി കടന്നു സ്റ്റാൻഡിലേക്കു കയറാനൊരുങ്ങിയ കെഎസ്ആർടിസി ബസിന്റെ മുൻ ചക്രത്തിനടിയിൽ നിന്നു സഹോദരങ്ങൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. ബസ് സ്റ്റാൻഡിലേക്കു കയറുകയാണെന്ന് അറിയാതെ സ്കൂട്ടർ മുന്നിലേക്കെടുത്തപ്പോൾ ബസിൽ ഇടിച്ചു ചക്രത്തിനടിയിൽപെട്ടു.
യാത്രക്കാർ എതിർ വശത്തേക്കു ചാടിയതു മൂലം പരുക്കേറ്റില്ല. ബസ് തള്ളി നീക്കിയാണു സ്കൂട്ടർ പുറത്തെടുത്തത്. സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു കയറുന്ന റോഡിൽ ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നതു സ്ഥിരം കാഴ്ചയാണ്. ഇരുചക്ര വാഹന യാത്രക്കാരാണു സ്ഥിരമായി അപകടത്തിൽപെടുന്നത്. ഇവിടെ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. കാൽനടക്കാർക്കു പാത മുറിച്ചു കടക്കാൻ സീബ്രാ ലൈനില്ല. അപകട മുന്നറിയിപ്പു നൽകാൻ മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സ് സ്ഥാപിച്ചിട്ടില്ല. ബസ് സ്റ്റാൻഡിലേക്കുള്ള റോഡുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന ബോർഡുമില്ല. ഇതെല്ലാം അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇതിനു പരിഹാരം കാണേണ്ട കെഎസ്ടിപി അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല.