
റെയിൽ സാഗർ പദ്ധതിയിൽ ശബരി പാത; വഴിതെളിയുന്നത് ഗ്രാമീണ വികസനത്തിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ റെയിൽ സാഗർ പദ്ധതിയിലുൾപ്പെടുത്തി ശബരി റെയിൽപാത പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടിയാൽ കാത്തിരിക്കുന്നതു വലിയ വികസന സാധ്യതകൾ. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ഗ്രാമീണ മേഖലയുടെ വികസനത്തിനും നാടിന്റെ മുഖഛായ തന്നെ മാറ്റാനും പദ്ധതിക്കു കഴിയും. നിർദിഷ്ട എരുമേലി–ബാലരാമപുരം പാത പുനലൂരിൽ കൊല്ലം–ചെങ്കോട്ട പാതയുമായി ചേരുന്നതിനാൽ തമിഴ്നാട്ടിലേക്കു ബന്ധപ്പെടാനും സാധിക്കും ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറിൽ റെയിൽവേ ബോർഡിനു കത്തു നൽകിയിരുന്നു.
സംസ്ഥാനത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ മേഖലയിൽ നിന്നു ശബരിമല പോകുന്നവർക്ക് ചെങ്കോട്ട – പുനലൂർ വഴി എരുമേലിയിലെത്താൻ കഴിയും. വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ച മേഖല പ്രഖ്യാപനം ശബരി റെയിൽ പാത പുനലൂർ വഴി നീട്ടാനുള്ള ശ്രമങ്ങൾക്കു വേഗം കൂട്ടിയേക്കും. അങ്കമാലി– എരുമേലി ശബരി പാത പുനലൂർ, നെടുമങ്ങാട് വഴി യാഥാർഥ്യമായാൽ വലിയ നേട്ടമാകും. ഗതാഗത, ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചുള്ള ഗ്രോത്ത് ട്രയാംഗിളിൽ റെയിൽവേ ഇടനാഴി പ്രധാന ഘടകമാണ്. ശബരിമല വിമാനത്താവളം യാഥാർഥ്യമായാൽ ആ രീതിയിലും നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താളങ്ങളിലേക്കുള്ള യാത്രയ്ക്കും പുതിയ പാത വന്നാൽ സഹായകമാകും.
160 കിലോമീറ്ററുള്ള എരുമേലി–ബാലരാമപുരം റെയിൽ പാതയിൽ ബാലരാമപുരം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട് റോഡ്, കിളിമാനൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി എന്നിങ്ങനെ 13 സ്റ്റേഷനുകളാണു പ്രാഥമിക പഠനങ്ങളിൽ ശുപാർശ ചെയ്തിരിക്കുന്നത്. 4800 കോടി രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തുറമുഖത്തു നിന്നുള്ള ആഭ്യന്തര കണ്ടെയ്നർ നീക്കം സുഗമമാക്കുന്നതിനൊപ്പം എംസി റോഡിലെ തിരക്കും റെയിൽ പാത വന്നാൽ കുറയും.
വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നീക്കത്തിനും ചരക്കു നീക്കത്തിനും റെയിൽ പാത ആവശ്യമാണ്. നിലവിലുള്ള റെയിൽവേ പാതയിലൂടെ കൂടുതൽ ചരക്കു ട്രെയിനുകളോടിക്കാൻ കഴിയില്ലെന്ന പരിമിതിയുമുണ്ട്. ഇതും പുതിയ പാത വന്നാൽ സാധ്യമാകും. ശബരിമല തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 6 ലക്ഷത്തിന്റെ വർധനയാണ് ഉണ്ടായത്. പദ്ധതി യാഥാർഥ്യമായാൽ ശബരിമല തീർഥാടകർക്കും വലിയ പ്രയോജനം ലഭിക്കും.