
കളമൊരുങ്ങുന്നു, തീപാറും പോരാട്ടത്തിന്; 2006നു ശേഷം, ആദ്യമായി സിപിഎം സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ അതികായർ തമ്മിലുള്ള ഒട്ടേറെ തിരഞ്ഞെടുപ്പു മത്സരങ്ങൾക്കു വേദിയായ നിലമ്പൂരിൽ കളമൊരുങ്ങുന്നതു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്. 2006നു ശേഷം ആദ്യമായാണു സിപിഎം സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്. നിലമ്പൂരിൽനിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെതന്നെ രംഗത്തിറക്കിയതിലൂടെ മത്സരത്തെ ഗൗരവമായി കാണുന്നുവെന്ന സന്ദേശമാണു സിപിഎം നൽകുന്നത്. 2009ലെ മണ്ഡല പുനർനിർണയത്തിനു ശേഷം നിലമ്പൂരിലെ രാഷ്ട്രീയ ഭൂപടത്തിലുണ്ടായ മാറ്റവും സ്വന്തം സ്ഥാനാർഥിയെ പരീക്ഷിക്കാൻ സിപിഎമ്മിനു ധൈര്യം പകർന്നു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടിലും ഇടതുപക്ഷത്തിനായിരുന്നു വിജയം.
നിലമ്പൂരിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടംതന്നെ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നതായിരുന്നു. സിപിഎമ്മിന്റെ കെ.കുഞ്ഞാലിയും കോൺഗ്രസിന്റെ ആര്യാടൻ മുഹമ്മദും തമ്മിലുള്ള പോരാട്ടം, അന്നത്തെ മലബാർ രാഷ്ട്രീയത്തിലെ രണ്ടു യുവതുർക്കികൾ തമ്മിലുള്ള അങ്കമായിരുന്നു. 1967ൽ അത് ആവർത്തിച്ചു. രണ്ടു തവണയും കുഞ്ഞാലിക്കായിരുന്നു ജയം. 67ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗും സിപിഎമ്മിനൊപ്പമുണ്ടായിരുന്നു.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും നിലമ്പൂർ മലബാറിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി. ആര്യാടൻ മുഹമ്മദ് യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തുവന്നപ്പോൾ എതിരാളിയായി വന്നതു ടി.കെ.ഹംസ. 1980ൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ ആര്യാടൻ മുഹമ്മദ് ഉൾപ്പെടുന്ന കോൺഗ്രസ് (യു) ഇടതുപക്ഷത്തിനൊപ്പമായിരുന്നു.
ടി.കെ.ഹംസ കോൺഗ്രസ് ഐ വിഭാഗത്തിന്റെ ഡിസിസി പ്രസിഡന്റും. 1982 തിരഞ്ഞെടുപ്പായപ്പോഴേക്കും കോൺഗ്രസുകൾ ഒന്നായി. ഹംസ സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നു. അതു ലഭിക്കാതായതോടെ ഹംസയ്ക്കുണ്ടായ അതൃപ്തി സിപിഎം മുതലെടുക്കുകയായിരുന്നു. കടുത്ത മത്സരത്തിൽ ടി.കെ.ഹംസ ജയിച്ചു. 1987 തിരഞ്ഞെടുപ്പു മുതൽ നിലമ്പൂർ ആര്യാടൻ കുത്തകയാക്കി. പിന്നീടു പാർട്ടി സ്ഥാനാർഥികളെയും സ്വതന്ത്രരെയുമെല്ലാം പരീക്ഷിച്ചെങ്കിലും സിപിഎം പച്ചതൊട്ടില്ല.