നാരകത്തറ ∙ നീലംപേരൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം 15ന് ആരംഭിക്കും. ഒരു മാസം മുൻപ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടം ശുദ്ധജല പ്രശ്നത്തെ തുടർന്നാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാതിരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നാരകത്തറയിൽ പൂർത്തിയാക്കിയ കെട്ടിടം തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനു ദിവസം 2000 ലീറ്റർ ശുദ്ധജലമാണ് ആവശ്യം.
നിലവിൽ സ്ഥാപിച്ച ആർഒ പ്ലാന്റ് ഉപയോഗിച്ച് ആരോഗ്യകേന്ദ്രത്തിന്റെ തന്നെ കിണറിലെ ജലം ശേഖരിക്കും.
കൂടുതൽ ജലം ആവശ്യമെങ്കിൽ വിലയ്ക്കു വാങ്ങാനും പദ്ധതിയുണ്ട്. കിണറിൽ നിന്നു കൂടുതൽ ശുദ്ധജലത്തിനായി ഫിൽട്ടർ പ്ലാന്റ് സ്ഥാപിക്കാൻ പഞ്ചായത്ത് പ്രോജക്ട് വച്ചിട്ടുണ്ട്.
നീലംപേരൂരിലുള്ള സ്റ്റേറ്റ് ബാങ്കിനു സമീപത്തെ സബ് സെന്ററിലാണ് കുടുംബാരോഗ്യ കേന്ദ്രം താൽക്കാലികമായി പ്രവർത്തിച്ച് വരുന്നത്.
അത്യാധുനികം
നാഷനൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ 2.30 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
റോഡിൽനിന്നും ഒന്നര മീറ്റർ ഉയരത്തിലാണ് കെട്ടിടം. നീലംപേരൂർ, ഈര, വാലടി, നാരകത്തറ തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം.
രാവിലെ 9 മുതൽ 2 വരെയാണ് ഒപിയുടെ പ്രവർത്തനം. നിലവിൽ രണ്ട് ഡോക്ടർമാരുടെ സേവനമുണ്ടാകും.
ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതിനു ശേഷം ഒപി 5 വരെയാക്കും.
സൗകര്യങ്ങൾ
ഒപി മുറികൾ, നഴ്സസ് റൂം, പബ്ലിക് ഹെൽത്ത് റൂം, ലാബ്, ഫാർമസി, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം, മൈനർ ഒടി, ഡോക്ടർമാരുടെ മുറി, കുട്ടികളെ മൂലയൂട്ടുന്നതിനുള്ള മുറി, ആരോഗ്യ കേന്ദ്രം ഓഫിസ്, ഡ്രസിങ് റൂം, ശുചിമുറികൾ. മരുന്നുകളും ചികിത്സയും അടക്കമുള്ള സേവനങ്ങൾ സൗജന്യമായിരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]