
കേരള സർവകലാശാല കലോത്സവം: തിരുവനന്തപുരം യൂണിവേഴ്സിറ്റികോളജ് മുന്നിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ മഴയിൽ നനഞ്ഞ രണ്ടാം ദിനം പൂർത്തിയാവുമ്പോൾ കേരള സർവകലാശാല കലോത്സവത്തിൽ 90 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ മുന്നേറ്റം. 54 പോയിന്റുമായി കേരള സർവകലാശാല ക്യാംപസാണ് രണ്ടാമത്. ആദ്യം ദിനം ഒന്നാമതായിരുന്ന കൊല്ലം എസ്എൻ കോളജ് 49 പോയിന്റുമായി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. കൊല്ലം നഗരത്തിലെ 11 വേദികളിലായി നടക്കുന്ന കലോത്സവം നാളെ സമാപിക്കും. ആദ്യ ദിനത്തിൽ നിന്ന് വ്യത്യസ്തമായി ആളും ആരവവും കൂടിയെങ്കിലും കലോത്സവ വേദികളിലാകെ നിറഞ്ഞു നിന്നത് മഴയാണ്.
യൗവനത്തിന്റെ കലാപൂരം കാണാൻ കാലവർഷവും ശക്തമായി എത്തിയതോടെ യുവത്വത്തിന്റെ കലാവേശം ഉച്ചസ്ഥായിലായി. വേദികളിലേക്കും വെള്ളമെത്തിത്തുടങ്ങിയതോടെ മഴ മുഷിപ്പിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും കാര്യമായ കുഴപ്പങ്ങളുണ്ടായില്ല. എങ്കിലും മത്സരങ്ങളുടെ സമയക്രമം പാലിക്കാൻ കഴിയാതിരുന്നത് കല്ലുകടിയായി.
ഒന്നാം വേദിയിൽ രാവിലെ 9ന് തുടങ്ങേണ്ട കേരളനടനം ആരംഭിച്ചത് 11.30ന്, അവസാനിച്ചത് വൈകിട്ട് അഞ്ച് മണിയോടെയും. വേദി മൂന്നിൽ ഉച്ചയ്ക്ക് 12ന് പറഞ്ഞിരുന്ന ദഫ്മുട്ട് വൈകിട്ട് 4.15 ആണ് ആരംഭിച്ചത്. അതിനാൽ തന്നെ രാത്രി വൈകിയും പല മത്സരങ്ങളും തുടരുകയാണ്. ചില ഇനങ്ങളിൽ മത്സരാർഥികൾ വിരലിലൊതുങ്ങിയപ്പോൾ ലളിതഗാനം അടക്കമുള്ളവയിലെ മത്സരാർഥികളുടെ എണ്ണം 40 പിന്നിട്ടു.
ആനന്ദ നടനം
കൊല്ലം∙ കേരള സർവകലാശാല യൂണിയൻ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം നേടി നന്ദകിഷോർ. 3 വയസ്സ് മുതൽ നന്ദനെ നൃത്തം അഭ്യസിപ്പിക്കുന്ന അച്ഛൻ ജി.സനിൽകുമാറിനും അമ്മ എം.ജിഷ രാഘവിനും ഇത് അഭിമാന നിമിഷം. ‘ഗുരുക്കന്മാരായ മാതാപിതാക്കൾക്കുള്ളതാണ് തന്റെ വിജയം’– നന്ദകിഷോർ പറയുന്നു. മത്സരത്തിനിടയിൽ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങി. പാട്ട് നിന്നപ്പോൾ നന്ദകിഷോർ ആദ്യമൊന്നു പരിഭ്രമിച്ചു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ സാങ്കേതിക തകരാർ പരിഹരിച്ചു.
തുടർന്ന് ചുവടുകളും മുദ്രകളും ഭാവങ്ങളും പിഴയ്ക്കാതെ ആ‘നന്ദ’നടനം. സീതാദേവിയെയും ശ്രീരാമനെയും സ്തുതിച്ച് ഭരതനാട്യം അവസാനിച്ചപ്പോൾ സദസ്സിൽ കരഘോഷമുയർന്നു. നിമിഷങ്ങൾക്കുള്ളിൽ ഫലം വന്നപ്പോൾ ട്രിപ്പിൾ വിക്ടറി. ഭരതനാട്യത്തിനു പുറമേ ഇന്നലെ നടന്ന കേരളനടനത്തിലും നന്ദകിഷോർ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ ദിവസം നടന്ന ഓട്ടൻതുള്ളലിനും കഥകളിക്കും രണ്ടാം സ്ഥാനവുമുണ്ട്. നാടോടിനൃത്തം, കുച്ചിപ്പുഡി തുടങ്ങിയ ഇനങ്ങളിൽ വരും ദിവസങ്ങളിൽ മത്സരിക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അവസാന വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ്.
ഫോണിലെ ടോർച്ച് തെളിച്ച് മത്സരം
കൊല്ലം ∙ പോസ്റ്റർ മേക്കിങ്ങിന് കളറും പേപ്പറും മാത്രം പോരാ, നല്ല പ്രകാശമുള്ള മറ്റേതെങ്കിലും സംവിധാനം കൂടി വേണം. കേരള സർവകലാശാല കലോത്സവത്തിലെ ഫാത്തിമ മാതാ നാഷനൽ കോളജ് കത്തിലാനി ക്യാംപസിൽ നടന്ന പോസ്റ്റർ മേക്കിങ് വേദിയിലാണ് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയത്. ലൈറ്റുകൾ പൂർണമായും അണഞ്ഞതോടെ മത്സരാർഥികളും വൊളന്റിയേഴ്സും ചേർന്നു ഫോണിലെ ടോർച്ച് തെളിച്ചാണ് മത്സരം നടത്തിയത്. പോസ്റ്റർ മേക്കിങ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന ഭരതനാട്യം മത്സരത്തിലും 2 തവണ വൈദ്യുതി പോയി. ഇതോടെ മത്സരാർഥികൾക്ക് നൃത്തം രണ്ടാമത് അവതരിപ്പിക്കേണ്ടി വന്നു.
ട്രാൻസ് ജെൻഡർ വിഭാഗം ഇനങ്ങളിൽ മത്സരിക്കുന്ന നൈനികയും അഥീനയും ഉറ്റ സുഹൃത്തുക്കൾ
കൊല്ലം∙ ‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്ന പഴഞ്ചൊല്ല് ഏറ്റവും നന്നായി യോജിക്കുന്ന 2 സുഹൃത്തുക്കളാണ് നൈനികയും അഥീനയും. കേരള സർവകലാശാല യൂണിയൻ യുവജനോത്സവ വേദിയിലേക്കൊന്നു കണ്ണോടിച്ചാൽ പൊരിഞ്ഞ പോരാട്ടങ്ങൾക്കപ്പുറം ഇതുപോലെയുള്ള നല്ല സൗഹൃദങ്ങളെയും കാണാൻ കഴിയും. ട്രാൻസ് ജെൻഡർ വിഭാഗം ഇനങ്ങളിൽ മാറ്റുരയ്ക്കാൻ പാളയം യൂണിവേഴ്സിറ്റി കോളജിൽ നിന്നെത്തിയതാണ് രണ്ടുപേരും.
കേരളനടനം, കുച്ചിപ്പുഡി, ഭരതനാട്യം, മാപ്പിളപ്പാട്ട്, മിമിക്രി, കഥാപ്രസംഗം, ഹിന്ദുസ്ഥാനി ക്ലാസിക്കൽ എന്നീ 7 ഇനങ്ങളിലാണ് അഥീന മത്സരിക്കുന്നത്. ശാസ്ത്രീയ സംഗീതം, ഗസൽ, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി തുടങ്ങിയ 6 ഇനങ്ങളിൽ നൈനികയും. അഥീനയുടെ മത്സരം കാണാനും സഹായിക്കാനുമെത്തുന്ന നൈനികയെയും നൈനികയുടെ മത്സരം കാണാനും പിന്തുണയ്ക്കാനുമെത്തുന്ന അഥീനയെയും മിക്കപ്പോഴും സദസ്സിൽ കാണാം.
5 വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം ഷെൽറ്റർ ഹോമിൽ വച്ചാണ് നൈനികയുടയും അഥീനയുടെയും സൗഹൃദം ആരംഭിക്കുന്നത്. പഠിക്കാൻ പോകാൻ താൽപര്യം പ്രകടിപ്പിച്ച അഥീനയോട് യൂണിവേഴ്സിറ്റി കോളജിലെ മലയാളം വിഭാഗത്തെപ്പറ്റി പറഞ്ഞത് നൈനികയാണ്. കലയോടുള്ള ഇഷ്ടം അറിയിച്ചപ്പോൾ പൂർണ പിന്തുണയും നൽകി. 2023ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് ആദ്യമായി ഏർപ്പെടുത്തിയ കലാരത്ന പട്ടം നൈനിക സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അഥീന മത്സരിച്ചെങ്കിലും കലാരത്നം നേടാനായില്ല.
ഇത്തവണ നൈനികയും അഥീനയും തമ്മിലാണോ കലാരത്നത്തിന് വേണ്ടി മത്സരിക്കുന്നത് എന്ന ചോദ്യത്തിന് അല്ല എന്ന് മറുപടി. ‘എനിക്ക് ഒരു തവണ കിട്ടിയതല്ലേ. ഈ പ്രാവശ്യം അവൾ കലാരത്നം നേടണമെന്നാണ് എന്റെ ആഗ്രഹം. പുതിയ കുട്ടികൾ തിളങ്ങട്ടെ’– നൈനിക പറയുന്നു. നിലവിൽ 3 ഇനങ്ങൾക്ക് ഇരുവർക്കും ഒന്നാംസ്ഥാനം ലഭിച്ചു. ബിരുദാനന്തര ബിരുദം ഒന്നാംവർഷ വിദ്യാർഥിനിയാണ് നൈനിക. അഥീന രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും. ഇരുവരും മലയാളമാണ് എടുത്തിരിക്കുന്നത്.