ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽ കുടുങ്ങി.
ചില സ്വകാര്യ ബസുകൾ ട്രിപ്പുകൾ ഒഴിവാക്കി. ഇത്തിക്കര പള്ളിക്കു സമീപം എൻഎച്ച് നിർമാണ കമ്പനി വൈദ്യുതി തൂൺ സ്ഥാപിച്ചതോടെയാണ് ഒരു പകൽ മുഴുവൻ ഗതാഗതക്കുരുക്ക് ഉണ്ടായത്.
അടിപ്പാത നിർമാണത്തെത്തുടർന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവിടെ ഗതാഗതം. ഈ ഭാഗത്ത് വൈദ്യുതി തൂൺ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ സർവീസ് റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന സ്ഥിതിയായി.
തിരക്കേറിയ സമയങ്ങളിൽ ചാത്തന്നൂർ തിരുമുക്കു വരെയും കൊട്ടിയം ഭാഗത്തേക്കു സിത്താര ജംക്ഷൻ വരെയും വാഹനങ്ങളുടെ നിര നീണ്ടു.
യാത്രക്കാർക്കു ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതിനു വലിയ കാലതാമസം നേരിട്ടു. നിർമാണത്തിനായി ക്രെയ്നും കോൺക്രീറ്റ് മിക്സിങ് വാഹനവും എത്തിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
കൊല്ലം ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വാഹനം കടത്തി വിടുന്നതിനു താൽക്കാലിക പാത നിർമിക്കാൻ പൊലീസ് കർശന നിർദേശം നൽകി.
ഇതു വഴി വാഹനം കടത്തി വിട്ടെങ്കിലും വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകാൻ കഴിയുന്നത്. 11ന് ആരംഭിച്ച വൈദ്യുതി പോസ്റ്റ് സ്ഥാപിക്കൽ 2നു കഴിഞ്ഞെങ്കിലും പകൽ മുഴുവൻ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.ഇത്തിക്കര വളവ് മുതൽ ഇത്തിക്കര പള്ളിക്ക് സമീപം വരെ ദേശീയപാത നാമാവശേഷമായി കിടക്കുകയാണ്.
വാഹനങ്ങൾക്കു കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ്. പാത സഞ്ചാരയോഗ്യമാക്കുന്നതിൽ കരാർ കമ്പനി അലംഭാവം പുലർത്തുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനു കാരണമായി.
അടിപ്പാത നിർമാണം തടഞ്ഞു
ചാത്തന്നൂർ ∙ ഇത്തിക്കരയിലെ അടിപ്പാത നിർമാണം കൊടി കുത്തി തടഞ്ഞു.
മൂഴിയിൽ ഭാഗത്തു നിന്നു ദേശീയപാത സർവീസ് റോഡിലേക്കു പ്രവേശിക്കുന്നതിനു മാർഗം ഇല്ലാത്തതിനാൽ വിവിധ രാഷ്ട്രീയ കക്ഷികളാണ് നിർമാണം തടഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

