കരുനാഗപ്പള്ളി ∙ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മുഖം മറച്ച് എത്തിയ സംഘം തഴവ കുറ്റിപ്പുറത്തിനു വടക്ക് 13–ാം വാർഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 10 വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഒരു വീടിന്റെ കതക് ചവിട്ടി പൊളിച്ച് അകത്തു കടന്ന സംഘം വീട്ടിനുള്ളിലെ സകല സാധന സാമഗ്രികളും തകർത്തു.
ഇന്നലെ പുലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. തഴവ കുറ്റിപ്പുറം അശ്വതി ഭവനത്തിൽ സുനന്ദ, നൂറാട്ടാഴേത്ത് സിന്ധു, നടാലിൽ കിഴക്കതിൽ വിനോദ്കുമാർ, പുത്തൻപുരയ്ക്കൽ ഷാജി, രാഹുൽ നിവാസിൽ രാധാകൃഷ്ണപിള്ള, ദാറുൽസലാം സുൽഫത്ത് എന്നിവരുടെയും, സമീപത്തെ മറ്റ് രണ്ട് വീടുകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണം നടന്ന വീടുകളിൽ പൊലീസും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തി. അശ്വതി ഭവനത്തിൽ സുനന്ദയുടെ വീട്ടിലെത്തിയ സംഘം കതക് ചവിട്ടി തുറന്ന് അകത്തു കയറി സാധന സാമഗ്രികളെല്ലാം നശിപ്പിച്ചു. ടിവി, ഫ്രിജ്, ഫാനുകൾ, കട്ടിൽ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, അടുക്കളയിലെ സാധന സാമഗ്രികൾ , വീടിന്റെ നാലു ഭാഗത്തെയും ജനൽ ഗ്ലാസുകൾ തുടങ്ങിയവ എല്ലാം തകർന്നു.
വീട്ടിൽ സുനന്ദയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു സംഘം സുനന്ദയുടെ വീട്ടിൽ അക്രമം നടത്തുമ്പോൾ റോഡിലുണ്ടായിരുന്ന സംഘം രാഹുൽ നിവാസിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിലും പുത്തൻപുരയ്ക്കൽ ഷാജിയുടെ വീട്ടിലും അക്രമം നടത്തി.
സുനന്ദയുടെ വീട്ടിൽ നിന്നുള്ള ബഹളം കേട്ട് രാധാകൃഷ്ണപിള്ളയും മകനും ഉണർന്നു.
വീടിനു പുറത്തുള്ള ലൈറ്റുകൾ ഓണാക്കി കതകു തുറന്നു വെളിയിലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് റോഡിൽ മാരകായുധങ്ങളുമായി നിന്നവർ അടച്ചിടെട എന്ന് അലറി വിളിച്ചു കൊണ്ടു വന്നതെന്നു രാധാകൃഷ്ണപിള്ള പറഞ്ഞു.
കതക് അടച്ചപ്പോൾ വീടിന്റെ മുറ്റത്തു പാർക്കു ചെയ്തിരുന്ന കാറിന്റെ പിന്നിലെ ചില്ല് അടിച്ചു തകർത്തു. വാളു കൊണ്ട് കാറിന്റെ പിറകുവശത്ത് വെട്ടുകയും ചെയ്തു.
ഈ സമയം തന്നെ റോഡിനു കിഴക്കു ഭാഗത്തുള്ള പുത്തൻപുരയ്ക്കൽ ഷാജിയുടെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. വീട്ടുകാർക്കു നേരെ ഭീഷണിയും മുഴക്കി.
സുനന്ദയുടെ വീട്ടിൽ അക്രമം നടത്തിയ സംഘം സമീപത്തുള്ള നൂറാട്ടേഴത്ത് സിന്ധുവിന്റെ വീട്ടു പുരയിടത്തിലെ വാഴകൾ വെട്ടി വീഴ്ത്തി. ജനലിൽ അടിച്ച് ഭീഷണി മുഴക്കി.
നടാലിൽ വിനോദ് കുമാറിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിന്റെ ഷീറ്റുകൾ വാളു കൊണ്ടു വെട്ടി നശിപ്പിച്ചു. ദാറുൽസലാം സുൽഫത്തിന്റെ വീടിന്റെ ഗേറ്റിന്റെയും ഷീറ്റുകൾ വാളു കൊണ്ട് തകർത്തു.
താമസക്കാർ ഇല്ലാതിരുന്ന തുവശേരിൽ വീടിന്റെയും തുവശേരിൽ പടീറ്റതിൽ വീടിന്റെയും മതിലിൽ ഇരുന്ന പൂച്ചെടികൾ നശിപ്പിക്കുകയും ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രദേശത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്താൻ കാരണമെന്നാണെന്നു വ്യക്തമായിട്ടില്ല.
പൊലീസ് സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ്.
‘അക്രമികൾ ഉടൻ പിടിയിലാകും’
സാമൂഹിക വിരുദ്ധർ വീടു കയറി ആക്രമിച്ച തഴവ കുറ്റിപ്പുറം ഏരിയായിൽ മദ്യം, ലഹരി മരുന്നു മാഫിയകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയുന്നുണ്ടെന്നു കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന പറഞ്ഞു.
വീടുകൾ ആക്രമിച്ച സംഭവത്തിനു പിന്നിൽ ആരൊക്കെയാണെന്നു ഉടൻ തന്നെ കണ്ടു പിടിച്ച് അവരെ അറസ്റ്റ് ചെയ്യും. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്.
പ്രദേശത്ത് പൊലീസ് പട്രോളിങ്ങും ശക്തമാക്കും. ഓണത്തോട് അനുബന്ധിച്ചു മയക്കു മരുന്നിന്റെയും മറ്റും വ്യാപനം നടക്കുന്നുണ്ട്.
അതുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഇല്ലാതാക്കാൻ പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും എഎസ്പി അഞ്ജലി ഭാവന പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]